ജി7 ഉച്ചകോടിക്കിടെ നടത്തിയ "ഞാനാണ് ബോസ്" പരാമർശത്തിൽ വിശദീകരണവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. തമാശയ്ക്ക് പറഞ്ഞതാണെന്നും ബോസ് ആകാൻ ശ്രമിച്ചതല്ലെന്നും ട്രംപിൻ്റെ മറുപടി.
വാഷിങ്ടൺ: ഫ്രാൻസിൽ നടന്ന ജി7 ഉച്ചകോടിക്കിടെ "ഞാനാണ് ബോസ്" എന്ന പരാമർശം നടത്തിയത് തമാശയ്ക്കായിരുന്നുവെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്കൻ മാധ്യമമായ ആക്സിയോസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിൻ്റെ വിശദീകരണം. ലോകനേതാക്കൾ പങ്കെടുത്ത ജി7 ഉച്ചകോടിയിലേക്ക് നടന്നുവന്നതിനിടെ ആയിരുന്നു ട്രംപിൻ്റെ "ഞാനാണ് ബോസ്" പരാമർശം. ആഗോളതലത്തിൽ ട്രംപിൻ്റെ പ്രതികരണം ശ്രദ്ധനേടിയതിനിടെ ആണ് ട്രംപ് തന്നെ വിശദീകരണം നൽകിയത്.
"ഞാൻ വെറുതെ ഒരു രസത്തിന് പറഞ്ഞതായിരുന്നു, തമാശ. അല്ലാതെ ഞാൻ ബോസ് ആകാൻ ശ്രമിക്കുകയായിരുന്നില്ല"- മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിന് ട്രംപ് മറുപടി നൽകി.
ഒരു വലിയ മേശയ്ക്ക് ചുറ്റം അവരെല്ലാവരും ഇരിക്കുമ്പോഴാണ് താൻ മുറിയിലേക്ക് നടന്നുചെന്നതെന്ന് ട്രംപ് പറഞ്ഞു. 30 പേർക്ക് ഇരിക്കാൻ പാകത്തിലുള്ള മേശയിൽ ഏഴുപേർ മാത്രമാണ് ഉണ്ടായിരുന്നത്. മേശയുടെ അറ്റം കാണാൻ ഒരു മികച്ച പോഡിയം പോലെ ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
"ഞാൻ അങ്ങോട്ട് നടന്നുചെന്നു, ഈ നേതാക്കളെ നോക്കി ഞാൻ പറഞ്ഞു, ഞാനാണ് ബോസ്, നിങ്ങൾ അത് ഓർക്കുക. അതൊരു തമാശയായിട്ടാണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയാമല്ലോ. ഈ കാര്യം ലോകമെമ്പാടും വലിയ ചർച്ചയായി. എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല"- ട്രംപ് പറഞ്ഞു. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത കാര്യവും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.
ഫ്രാൻസ്, കാനഡ, ഇറ്റലി, ജപ്പാൻ, യുകെ, ജർമനി എന്നീ രാജ്യങ്ങളുടെ തലവന്മാരും പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം മറ്റ് ലോകനേതാക്കളും പങ്കെടുത്ത ജി7 യോഗത്തിലായിരുന്നു ട്രംപിന്റെ "ഞാനാണ് ബോസ്" പരാമർശം. യോഗത്തിലേക്ക് നടന്നെത്തിയ ട്രംപ്, "ഞാനാണ് ബോസ്, നിങ്ങൾ അത് ഓർക്കുക" എന്ന് പറഞ്ഞതോടെ മറ്റ് നേതാക്കൾ ചിരിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കേൾക്കാം.


