ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറിയതോടെയാണിത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുണ്ട്.
വാഷിങ്ടൺ: ഇറാനും അമേരിക്കയും ഇന്ന് ജനീവയിൽ നടത്താനിരുന്ന ചർച്ച റദ്ദാക്കി. അമേരിക്കൻ വൈസ് പ്രസിഡൻ്റ് പിന്മാറിയതോടെയാണിത്. ലബനനിൽ ഇസ്രയേൽ തുടരുന്ന കനത്ത ആക്രമണം സ്ഥിതി വഷളാക്കുമെന്ന ആശങ്കയുണ്ട്. അതിനിടെ, ഇസ്രയേലിനും അമേരിക്കയ്ക്കും ഇടയിൽ വാക്പോരും ഉടലെടുക്കുകയാണ്. ഇറാൻ - അമേരിക്ക സമാധാന ധാരണയുടെ ഭാഗമായി ഹോർമൂസ് തുറന്നു. മൈനുകൾ നീക്കം ചെയ്യുന്ന പ്രവർത്തനം നടക്കുന്നതിനാൽ കപ്പൽ ഗതാഗതം പഴയപടിയാക്കാൻ സമയമെടുക്കും.
ഇറാൻ- അമേരിക്ക ധാരണയിട്ടും നേരിട്ടുള്ള ഒപ്പുവെക്കലും തുടർ ചർച്ചകളും ഇന്ന് നടക്കേണ്ടതായിരുന്നു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെഡി വാൻസ് പിന്മാറിയതോടെ ഇന്നത്തെ ചടങ്ങ് റദ്ദാക്കിയതായി സ്വിസ് സർക്കാർ അറിയിച്ചു. ലബനനിൽ അധരാത്രി മുതൽ നടക്കുന്ന ആക്രമണത്തിൽ മരണം 18 ആയി എന്നാണ് റിപ്പോർട്ടുകൾ. ഇത് ധാരണയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇക്കാര്യം കാട്ടി ഇറാൻ നിലപാട് കടുപ്പിച്ചേക്കും. വാക്കു തെറ്റിച്ചാൽ കനത്ത മറുപടിയെന്നാണ് ഇറാൻ പാർലമെന്റ് സ്പീക്കറുടെ മുന്നറിയിപ്പ്.
ലബനനിലെ ആക്രമണം അഴസാനിപ്പിക്കണമെന്ന് ഫ്രാൻസ് ഉൾപ്പടെ ആവശ്യപ്പെട്ടു. ഇതിനിടെ അമേരിക്കൻ വൈസ് പ്രസിഡൻ്റ് ഇസ്രയേലിനെതിരെ നടത്തിയ പരാമർശം ചർച്ചയാവുകയാണ്. ഇസ്രയേലിനെ സംരക്ഷിച്ച മൂന്നിൽ രണ്ട് ആയുധങ്ങളും അമേരിക്കൻ പൗരന്മാരുടെ നികുതിപ്പണമാണെന്നായിരുന്നു പ്രസ്താവന. ഇസ്രയേൽ ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഹോർമൂസിൽ കപ്പൽ ഗതാഗതത്തിന് ഇറാനും ഒരുക്കങ്ങൾ തുടങ്ങി. ഹോർമൂസ് തുറന്നതായി യുകെ മാരിടൈം ഏജൻസി അറിയിച്ചു. മൈനുകൾ നീക്കം ചെയ്യാൻ സമയമെടുക്കും. ഹോർമൂസിലെ അപകടനില വിവിധ ഏജൻസികൾ ഗൗരവതരം എന്നതിൽ നിന്ന് നാമമാത്ര എന്ന നിലയിലേക്ക് താഴ്ത്തി.



