അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ച് അമേരിക്കൻ അന്തർവാഹിനി തങ്ങളുടെ ഐആർഐഎസ് ദെന എന്ന യുദ്ധക്കപ്പൽ തകർത്തതായി ഇറാൻ ആരോപിച്ചു.
ടെഹ്‌റാൻ: അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ ഇറാന്റെ അത്യാധുനിക യുദ്ധക്കപ്പലായ ഐആർഐഎസ് ദെന അമേരിക്കൻ സേന അമേരിക്കൻ അന്തർവാഹിനിയായ ടോർപ്പിഡോ ഉപയോഗിച്ച് തകർത്തതിന് തിരിച്ചടി ഉറപ്പെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാക്ച്ചി. കടലിൽ വെച്ച് നടന്ന ക്രൂരതക്ക് ഇറാൻ തിരിച്ചടിക്കുമെന്ന് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യൻ നാവികസേനയുമായുള്ള സൗഹൃദ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ഐആർഐഎസ് ദെന ആക്രമിക്കപ്പെട്ടത്. ഏകദേശം 130 നാവികരാണ് കപ്പലിലുണ്ടായിരുന്നത്. ഇറാന്റെ തീരങ്ങളിൽ നിന്ന് ഏറെ അകലെ വെച്ചാണ് അമേരിക്കൻ സേന കപ്പലിനെ ആക്രമിച്ചതെന്നും യാതൊരുവിധ മുന്നറിയിപ്പും നൽകാതെയായിരുന്നു ആക്രമണമെന്നും ഇറാൻ ആരോപിച്ചു.
അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട് ഇത്തരം ഒരു കീഴ്വഴക്കം സൃഷ്ടിച്ചതിൽ അമേരിക്ക ഖേദിക്കേണ്ടി വരുമെന്ന് അരാക്ച്ചി പറഞ്ഞു. 'ഇറാൻ തീരത്ത് നിന്ന് ഏറെ ദൂരെയുള്ള അന്താരാഷ്ട്ര ജലപാതയിൽ വെച്ച് ഞങ്ങളുടെ കപ്പലിനെ ലക്ഷ്യം വെച്ചത് അങ്ങേയറ്റം പ്രകോപനപരമാണ്. ഇതിന് തക്കതായ മറുപടി നൽകാൻ ഇറാൻ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായിരിക്കെ, ഇറാന്റെ പ്രധാന യുദ്ധക്കപ്പലുകളിലൊന്ന് തകർക്കപ്പെട്ടത് മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കും.
ഇറാൻ യുദ്ധക്കപ്പലിൽ 87 മൃതദേഹങ്ങൾ കണ്ടെടുത്തു
ശ്രീലങ്കൻ തീരത്ത് അമേരിക്ക മുക്കിയ ഇറാൻ യുദ്ധക്കപ്പലിൽ നിന്ന് 87 മൃതദേഹങ്ങൾ കണ്ടെടുത്തു. 32 പേരെയാണ് ലങ്കൻ നാവികസേന രക്ഷിച്ചത്. അമേരിക്കൻ സൈനിക അന്തർവാഹിനിയിൽനിന്നുള്ള ടോർപിഡോ ആണ് ഐആർഐഎസ് ദേനയെ തകർത്തത്. വിശാഖപട്ടണത്ത് നടന്ന സൈനിക ആഭ്യാസത്തിനു ശേഷം മടങ്ങിയ കപ്പൽ തകർത്തതിൽ ഇതുവരെയും ഇന്ത്യ പ്രതികരിച്ചിട്ടില്ല. 1945ൽ രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായാണ് യുഎസ് ടോര്‍പ്പിഡോ ആക്രമണത്തിലൂടെ ഒരു യുദ്ധക്കപ്പൽ തകർക്കുന്നത്. ഇറാനിയൻ നാവികസേനയിലെ പ്രധാനപ്പെട്ട യുദ്ധക്കപ്പലുകളിലൊന്നായിരുന്നു ഐറിസ് ദേന. ബുധനാഴ്ച ശ്രീലങ്കയുടെ തെക്കൻ തീരത്ത് വെച്ചാണ് 180 പേരടങ്ങുന്ന ഒരു ഇറാനിയൻ നാവിക കപ്പലിന് നേരെ യുഎസ് ടോർപ്പിഡോ അറ്റാക്ക് നടത്തിയത്.


