'സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിൻ്റെ മുഖമുദ്ര'; കർഷകസമരം പരിഹരിക്കണമെന്ന് അമേരിക്ക
ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് ഇക്കാര്യത്തിലെ ബൈഡൻ ഭരണകൂടത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്.
ദില്ലി: ഹോളിവുഡ് നടിയും ഗായികയുമായ റിഹാന കർഷക സമരത്തെ ഏറ്റെടുത്ത് വിമർശിച്ചതിന് പിന്നാലെ ഉണ്ടായ വിവാദങ്ങളും വിമർശനങ്ങളും തുടരുന്നതിനിടെ കർഷകസമരത്തിൽ നിലപാട് വ്യക്തമാക്കി അമേരിക്ക. സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിൻ്റെ മുഖമുദ്രയാണെന്നും ഇന്ത്യൻ വിപണിയുടെ കാര്യക്ഷമത വർധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം ഉറപ്പാക്കുകയും ചെയ്യുന്ന പരിഷ്കാരങ്ങളെ സ്വാഗതം ചെയ്യുന്നതായും അമേരിക്ക വ്യക്തമാക്കി.
ഇന്ത്യയിലെ കർഷകസമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് യുഎസ് സ്റ്റേറ്റ് മാധ്യമവക്താവ് ഇക്കാര്യത്തിലെ ബൈഡൻ ഭരണകൂടത്തിൻ്റെ നിലപാട് വ്യക്തമാക്കിയത്. കാർഷിക മേഖലയിലെ സാമ്പത്തിക പരിഷ്കാരങ്ങളെ പിന്തുണയ്ക്കുമ്പോൾ തന്നെ കർഷകരുടെ ആശങ്കകളും പരാതികളും സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണം എന്നു പറഞ്ഞു കൊണ്ട് കർഷകരേയും കേന്ദ്രസർക്കാരിനേയും ഒരു പോലെ ഒപ്പം നിർത്തുന്ന പ്രതികരണമാണ് കർഷക പ്രശ്നത്തിൽ അമേരിക്ക നടത്തിയത്.
രാഷ്ട്രീയപരമായ വ്യത്യാസങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് യുഎസ് പ്രതിനിധി പറഞ്ഞു. അതേസമയം അമേരിക്കൻ പ്രതിനിധിസഭയിലെ പല പ്രതിനിധികളും കർഷകസമരത്തെ പിന്തുണച്ചു കൊണ്ടുള്ള നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.