ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ ട്രംപിന്‍റെ തമാശ. വൈറലായി വീഡിയോ. യുഎഇ മാധ്യമപ്രവർത്തകനായ മാജിദ് അൽ ഫാർസിയുടെ സൗന്ദര്യത്തെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പരസ്യമായി പ്രശംസിച്ചു. അമേരിക്കൻ മാധ്യമപ്രവർത്തകരുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ട്രംപിന്‍റെ തമാശ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉൾപ്പെടെയുള്ളവരിൽ ചിരിപടർത്തി.

ഫ്രാൻസ്: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചയ്ക്കിടെ വേദിയിൽ ചിരിപടർത്തി ട്രംപ്. വാർത്താ സമ്മേളനത്തിനിടെ തന്നോട് ചോദ്യം ചോദിക്കാൻ അനുവാദം ചോദിച്ച 'സ്കൈ ന്യൂസ് അറേബ്യ' ചാനലിന്റെ യുഎഇ മാധ്യമപ്രവർത്തകന്‍റെ സൗന്ദര്യത്തെ ട്രംപ് പരസ്യമായി പ്രശംസിച്ചതാണ് മാധ്യമശ്രദ്ധ നേടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്രാൻസിലെ എവിയാൻ-ലെ-ബെയ്നിൽ നടന്ന ഉച്ചകോടിയുടെ ഭാഗമായി മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സംഭവം. സ്കൈ ന്യൂസ് അറേബ്യയുടെ പൊളിറ്റിക്കൽ ആങ്കറായ മാജിദ് അൽ ഫാർസി എന്ന യുഎഇ സ്വദേശിയായ മാധ്യമപ്രവർത്തകൻ ട്രംപിനോട് ചോദ്യം ചോദിക്കാൻ അനുവാദം തേടി. ചോദ്യത്തിലേക്ക് കടക്കുന്നതിന് മുൻപ് ട്രംപ് പെട്ടെന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദിന് നേരെ തിരിഞ്ഞ്, ‘എന്തൊരു ഭംഗിയുള്ള വ്യക്തിയാണ് ഇദ്ദേഹം, ഇയാൾ നിങ്ങളുടെ നാട്ടുകാരനാണോ?’ എന്ന് ചോദിച്ചു. ശൈഖ് മുഹമ്മദ് "തീർച്ചയായും" എന്ന് മറുപടിയും നൽകി.

‘അദ്ദേഹത്തിന്‍റെ പെരുമാറ്റം എത്ര മനോഹരമാണ്! എന്‍റെ നാട്ടിലെ (അമേരിക്കയിലെ) റിപ്പോർട്ടർമാർ ദയയില്ലാത്തവരാണ്. ഇദ്ദേഹത്തെ നോക്കൂ, നല്ല സുന്ദരനായ ചെറുപ്പക്കാരൻ, നമുക്ക് ഇദ്ദേഹത്തെ ഇപ്പോൾത്തന്നെ ഒരു സിനിമയിൽ അഭിനയിപ്പിക്കാം’- അമേരിക്കൻ മാധ്യമപ്രവർത്തകരുമായി മാജിദിനെ താരതമ്യം ചെയ്ത് ട്രംപ് പറഞ്ഞു. ട്രംപിന്‍റെ ഈ തമാശ കേട്ട് യുഎഇ പ്രസിഡന്‍റും വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത മറ്റുള്ളവരും പൊട്ടിച്ചിരിച്ചു.

ആരാണ് ഈ മാജിദ് അൽ ഫാർസി?

ട്രംപിന്റെ പുകഴ്ത്തലിന് പാത്രമായ മാജിദ് അൽ ഫാർസി യുഎഇയിലെ പ്രമുഖ പൊളിറ്റിക്കൽ ന്യൂസ് ആങ്കറാണ്. 2012 ഏപ്രിൽ മുതൽ അദ്ദേഹം 'സ്കൈ ന്യൂസ് അറേബ്യ'യിൽ പ്രവർത്തിക്കുന്നു. ജി-7 ഉച്ചകോടി റിപ്പോർട്ട് ചെയ്യാനാണ് അദ്ദേഹം ഫ്രാൻസിലെത്തിയത്. ഹയർ കോളേജസ് ഓഫ് ടെക്നോളജിയിൽ നിന്ന് അപ്ലൈഡ് മീഡിയയിൽ ബിരുദം നേടിയ ശേഷം 'ഒലൂം അൽ ദാർ' വാർത്താ ബുള്ളറ്റിനിലൂടെയാണ് കരിയർ ആരംഭിച്ചത്.

അതേസമയം ഇറാൻ സംഘർഷ സമയത്ത് നൽകിയ പിന്തുണയുൾപ്പെടെ, തങ്ങളുടെ സഖ്യകക്ഷികളോട് അമേരിക്ക കാണിക്കുന്ന പ്രതിബദ്ധതയ്ക്ക് ശൈഖ് മുഹമ്മദ് ബിൻ സായിദ് ട്രംപിന് നന്ദി അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം 'മികച്ചതാണ്' എന്ന് ട്രംപും വിശേഷിപ്പിച്ചു. എന്നാൽ ഈ ഗൗരവമേറിയ ചർച്ചകൾക്കിടയിലും ശൈഖ് മുഹമ്മദിന്റെ ശാന്തവും പതിഞ്ഞതുമായ സംസാരശൈലിയെക്കുറിച്ചും ട്രംപ് തമാശ രൂപേണ സംസാരിച്ചു. ‘ഒരാൾ ഇത്രയും വലിയ കോടീശ്വരനാകുമ്പോൾ, അവർക്ക് ഇത്രയും പതുക്കെ സംസാരിക്കാൻ സാധിക്കും’ എന്നായിരുന്നു ശൈഖ് മുഹമ്മദിനോടുള്ള ട്രംപിന്‍റെ മറ്റൊരു കമന്‍റ്. വാർത്താ സമ്മേളനത്തിലെ ഈ രസകരമായ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.