വ്യാജ ജോലി വാഗ്ദാനം, വിസ അപേക്ഷകളിൽ കൃത്രിമത്വം, ഇമിഗ്രേഷൻ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി വർഷമായി തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.
വാഷിങ്ൺ: ടെക്സസിൽ താമസിക്കുന്ന രണ്ട് പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ. വ്യാജ ജോലി വാഗ്ദാനം, വിസ അപേക്ഷകളിൽ കൃത്രിമത്വം, ഇമിഗ്രേഷൻ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങി നിരവധി വർഷമായി തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.
അബ്ദുൾ ഹാദി മുർഷിദ് (39), മുഹമ്മദ് സൽമാൻ നാസിർ (35), ടെക്സസിലെ നിയമ സ്ഥാപനമായ റിലയബിൾ വെഞ്ചേഴ്‌സ് ഇൻകോർപ്പറേറ്റഡ് എന്നീ കമ്പനിക്കെതിരെയാണ് കേസെടുത്തത്. ഗൂഢാലോചന, വഞ്ചന, വിസ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ, റാക്കറ്റിംഗ് എന്നിവയാണ് കുറ്റങ്ങൾ. മുർഷിദിനെതിരെ അനധികൃതമായി അമേരിക്കൻ പൗരത്വം ഉണ്ടാക്കാൻ ശ്രമിച്ചു എന്ന കേസുമുണ്ട്.
വിദേശികളെ നിയമവിരുദ്ധമായി യുഎസിൽ പ്രവേശിക്കാനും, താമസിക്കാനും സഹായിക്കുന്നതിനായി വ്യാജ വിസ അപേക്ഷകൾ ഫയൽ ചെയ്തു എന്നും അതിനായി പണം കൈപ്പറ്റി എന്നും കോടതി രേഖകളിൽ പറയുന്നു. ജോലി വാഗ്ദാനങ്ങളെക്കുറിച്ച് തെറ്റായ രേഖകൾ സമർപ്പിച്ചു, EB-2, EB-3, H-1B വിസ പ്രോഗ്രാമുകൾ ഉപയോഗിച്ച് സിസ്റ്റത്തെ കബളിപ്പിച്ചു എന്നും കുറ്റ പത്രത്തിലുണ്ട്. യഥാർത്ഥ ജോലി ഓഫറുകളാണെന്ന് തെറ്റിദ്ധരിപ്പിക്കാൻ പത്രങ്ങളിൽ വ്യാജ ജോലി പരസ്യങ്ങൾ നൽകിയതായും ഇവർക്കെതിരെ ആരോപണമുണ്ട്.

