'പുടിന് ഗുരുതര രോഗം, അട്ടിമറി ഭീഷണി നേരിടുന്നു'; വെളിപ്പെടുത്തലുമായി യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി
റഷ്യൻ നേതാവിന് കാൻസർ ഉൾപ്പെടെ നിരവധി ഗുരുതരരോഗ ബാധിതനാണ്. പുടിൻ അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്നും റഷ്യയിൽ അട്ടിമറി നീക്കം പുരോഗമിക്കുകയാണെന്നും കിറിലോ ബുഡനോവ് പറഞ്ഞു.
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് (Vladmir Putin) ഗുരുതര രോഗബാധയുണ്ടെന്ന് ആരോപിച്ച് യുക്രൈൻ. യുക്രൈൻ മിലിട്ടറി ഇന്റലിജൻസ് മേധാവി മേജർ ജനറൽ കിറിലോ ബുഡനോവ് സ്കൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. റഷ്യൻ നേതാവിന് കാൻസർ ഉൾപ്പെടെ നിരവധി ഗുരുതരരോഗ ബാധിതനാണ്. പുടിൻ അട്ടിമറി ഭീഷണി നേരിടുന്നുണ്ടെന്നും റഷ്യയിൽ അട്ടിമറി നീക്കം പുരോഗമിക്കുകയാണെന്നും കിറിലോ ബുഡനോവ് പറഞ്ഞു. റഷ്യക്കെതിരെ യുക്രൈൻ പ്രൊപഗാണ്ട പ്രചരിപ്പിക്കുകയല്ല താനെന്നും അത്തരമൊരു സാഹചര്യത്തിൽ പട്ടാള അട്ടിമറി അസാധ്യമാണെന്നും ബുഡനോവ് വ്യക്തമാക്കി.
ഓഗസ്റ്റ് പകുതിയോടെ യുദ്ധം ബ്രേക്കിംഗ് പോയിന്റിലെത്തും. മിക്ക പോരാട്ടങ്ങളും ഈ വർഷാവസാനത്തോടെ പൂർത്തിയാകും. ഡോംൺബാസും ക്രിമിയയും ഉൾപ്പെടെ ഞങ്ങൾക്ക് നഷ്ടപ്പെട്ട ഞങ്ങളുടെ എല്ലാ പ്രദേശങ്ങളും ഞങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ തുടക്കം മുതലെ പുടിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഊഹാപോഹങ്ങൾ പ്രചരിപ്പിരുന്നു. പുടിന് രക്താർബുദമാണെന്ന് ന്യൂ ലൈൻസ് മാഗസിൻ പുറത്തുവിട്ടിരുന്നു.
പുടിനെതിരെ ഒറ്റയാൾ സമരവുമായി റഷ്യൻ വനിത, സൂചിയും നൂലുമായി വായ തുന്നിക്കെട്ടി...
പുടിന്റെ സമീപകാല ചിത്രങ്ങൾ പരിശോധിച്ച് അദ്ദേഹത്തിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടനിലെ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. പുടിന്റെ തല ശരീരത്തിന് ആനുപാതികമല്ലെന്നും ആരോപണമുയർന്നു. കൃത്രിമമായി ചിത്രീകരിച്ച ഫൂട്ടേജിൽ തല കൃത്രിമമായി എഡിറ്റ് ചെയ്ത് കൂട്ടിച്ചേർത്തതാകാമെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റഷ്യയുടെ വിക്ടറി ഡേ പരേഡിൽ പുടിൻ കാലിൽ പുതപ്പ് പുതച്ചാണ് പ്രത്യക്ഷപ്പെട്ടതെന്നും കടുത്ത ചുമയുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.