പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമാവുകയാണ്. അമേരിക്കയ്ക്ക് പിന്തുണയുമായി ബ്രിട്ടനും ജർമ്മനിയും എത്തുമ്പോൾ, ചൈനയും റഷ്യയും ഇറാന് പിന്നിൽ അണിനിരക്കുന്നു. ഈ ചേരിതിരിവ് ലോകത്തെ ഒരു വലിയ അപകടത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ശക്തമാണ്
ഇറാൻ - ഇസ്രായേൽ - അമേരിക്ക സംഘർഷം അതിരൂക്ഷമായി തുടരുമ്പോൾ പശ്ചിമേഷ്യയിൽ സമാധാനം അകലെയാകുകയാണ്. വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ഇറാനും അമേരിക്കയും. കനത്ത ആക്രമണങ്ങളുമായി ഇരു വിഭാഗവും പോരടിക്കുമ്പോൾ കൂടുതൽ ലോക രാജ്യങ്ങളും ഇരുഭാഗത്തുമായി അണിനിരക്കുകയാണ്. ഇതിൽ ഏറ്റവും പ്രധാന പിന്തുണ പ്രഖ്യാപിച്ചത് ബ്രിട്ടണും ജർമ്മനിയും ചൈനയുമാണ്. ബ്രിട്ടണും ജർമ്മനിയും അമേരിക്കൻ ആക്രണത്തിന് പിന്തുണ പ്രഖ്യാപിച്ചപ്പോൾ ഇറാന്‍റെ പക്ഷത്താണ് ചൈന നിലയുറപ്പിച്ചത്. ഇതിനിടെ തങ്ങളുടെ പ്രധാന സഖ്യകക്ഷിയായ ഇറാന് വേണ്ടിയുള്ള വാദം ശക്തമാക്കി റഷ്യയും കളത്തിലുണ്ട്. ഇതോടെ ലോകരാജ്യങ്ങൾ രണ്ട് ചേരിയായി തിരിയുമ്പോൾ കൂടുതൽ അപകടത്തിലേക്കാകുമോ കാര്യങ്ങൾ നീങ്ങുക എന്ന ആശങ്കയും ശക്തമാണ്.

യുദ്ധം ന്യായീകരിച്ച് അമേരിക്ക
അതിനിടെ ഇറാനെതിരായ സൈനിക നടപടിയെ ന്യായീകരിച്ച് യു എസ് വാർ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് രംഗത്തെത്തി. ഈ യുദ്ധം അമേരിക്ക തുടങ്ങിയതല്ല. ഇറാൻ ശക്തമായ ബാലസ്റ്റിക് മിസൈസുകൾ ശേഖരിക്കുകയും ആണവ ഉത്പാദനം തുടരുകയായിരുന്നുവെന്നും അത് പൂർണമായും തകർക്കുകയാണ് യുഎസ് ലക്ഷ്യമെന്ന് പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാൻ വൻ തോതിൽ മിസൈസുകളടക്കമുള്ള ആയുധ ശേഖരം നടത്തി യുഎസ് സേനയെ ആക്രമിക്കാൻ നോക്കിയിരിക്കുകയാണ്. അവരുടെ ആണവ ആയുധങ്ങൾക്ക് കവചം സൃഷ്ടിക്കാൻ ശക്തമായ മിസൈലും ഡ്രോണും നിർമ്മിക്കുകയായിരുന്നു ഇക്കാലമത്രയും. അമേരിക്കൻ സൈന്യത്തെ ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും ഹെഗ്‌സെത്ത് ആരോപിച്ചു.


