പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കാൻ ഇറാനുമായുള്ള ചർച്ചകൾ അനിവാര്യമാണെന്ന് ഖത്തർ വ്യക്തമാക്കി. മുൻകാല വിയോജിപ്പുകൾ നിലനിൽക്കെത്തന്നെ, മേഖലയുടെ സുരക്ഷ ഉറപ്പാക്കാൻ ഇറാനെ പങ്കാളിയാക്കണമെന്നും സംയുക്ത കാഴ്ചപ്പാട് വേണമെന്നും ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ദോഹ: പശ്ചിമേഷ്യൻ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഇറാനുമായി ചർച്ചകൾ നടത്തേണ്ടത് അത്യാവശ്യമാണെന്ന് ഖത്തർ ഔദ്യോഗികമായി അറിയിച്ചു. മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്താൻ ഇറാനുമായുള്ള ചർച്ചകളിലൂടെ മാത്രമേ സാധിക്കൂ എന്ന് ഖത്തർ പ്രധാനമന്ത്രി പറയുന്നു. ഇറാനും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വരുംദിവസങ്ങളിൽ ഉണ്ടായേക്കുമെന്ന ശക്തമായ സൂചനയും അദ്ദേഹം നൽകിയിട്ടുണ്ട്. നിലവിലെ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം കാണുന്നതിന് എല്ലാ രാജ്യങ്ങളുടെയും ഭാഗത്തുനിന്ന് ഒന്നിച്ചുള്ള ഒരു കാഴ്ചപ്പാട് ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇറാനുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കുമ്പോഴും മുൻകാല നടപടികളിൽ ഖത്തർ തങ്ങളുടെ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നുണ്ട്. ഗൾഫ് മേഖലയോടും ഖത്തറിനോടും ഇറാൻ മുൻപ് ചെയ്ത കാര്യങ്ങൾ ഒരിക്കലും അംഗീകരിക്കാൻ ആവില്ലെന്ന് ഖത്തർ തുറന്നടിച്ചു. മുൻകാല വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ഇറാൻ ഒരു അയൽരാജ്യമാണ് എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഖത്തർ ചർച്ചകൾക്ക് മുൻകൈ എടുക്കുന്നത്. ഗൾഫ് മേഖലയുടെ സുരക്ഷയ്ക്കും സമാധാന അന്തരീക്ഷം നിലനിർത്തുന്നതിനും ഇറാനെ ചർച്ചകളിൽ പങ്കാളിയാക്കേണ്ടത് അനിവാര്യമാണെന്നാണ് ഖത്തർ പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. ഒന്നിച്ച് മുന്നേറാനുള്ള സംയുക്ത കാഴ്ചപ്പാടിലൂടെ മാത്രമേ മേഖലയിലെ നിലവിലെ നയതന്ത്ര പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.