ലാൻഡിങ്ങിനിടെ പെഗാസസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
അതേസമയം, രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് പെഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് വന്‍ അപകടം നടന്നിരുന്നു.
ബർലിൻ: ലാൻഡിങ്ങിനിടെ തുർക്കിയുടെ യാത്രാവിമാനമായ പെഗാസസ് എയർലൈൻസിന്റെ ടയറിന് തീപിടിച്ചു. ജർമനിയിലെ ഡ്യൂസെൽഡോർഫ് വിമാനത്താവളത്തിലെ റൺവേയിൽവച്ചാണ് പെഗാസസിന്റെ ടയറുകൾക്ക് തീപിടിച്ചത്. 163 യാത്രക്കാരുമായി ഇസ്താബുളിൽനിന്ന് ജർമനിയിലേക്ക് വരുകയായിരുന്നു പെഗാസസ്.
പൈലറ്റിന്റെ നിർദേശ പ്രകാരം യാത്രക്കാരെല്ലാവരും ഉടൻ തന്നെ എമർജൻസി വാതിലിലൂടെ പുറത്തിറങ്ങി. അഗ്നിശമന സേനാ ഉദ്യോഗസ്ഥരെത്തി ഉടൻ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായതായി ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, രണ്ടാഴ്ചക്കിടെ രണ്ടാമത്തെ തവണയാണ് പെഗാസസിന്റെ വിമാനങ്ങൾ അപകടത്തിൽപ്പെടുന്നത്. ഈ മാസം ഏഴിന് പെഗാസസിന്റെ മറ്റൊരു യാത്രാവിമാനം ഈസ്താംബൂൾ വിമാനത്താവളത്തിലെ റൺവേയിൽ തെന്നിവീണ് വന്‍ അപകടം നടന്നിരുന്നു.
അപകടത്തിൽ മൂന്ന് കഷ്ണമായാണ് വിമാനം തകർന്നത്. 183 യാത്രക്കാരുമായാണ് വിമാനം പുറപ്പട്ടത്. അപകടത്തിൽ മൂന്നു പേർ മരിക്കുകയും 179 പേർക്കു പരുക്കേൽക്കുകയും ചെയ്തിരുന്നു. പതിനൊന്നു വർഷം പഴക്കമുള്ള പെഗാസസിന്റെ ബോയിംഗ് 737-86 ജെ വിമാനമാണ് തകർന്ന് തരിപ്പണമായത്.