ശരീരത്തില്‍ കയര്‍ കെട്ടാതെ യുവതിയെ മൂന്ന് ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന് പാാലത്തില്‍ നിന്ന് താഴേക്കിടുകയായിരുന്നു. കയര്‍ കെട്ടിയിട്ടുണ്ടോ എന്ന് നോക്കാതെയാണ് ഇവര്‍ യുവതിയെ താഴേക്ക് എറിഞ്ഞത്.

സാവോ പോളോ: സാഹസിക കായിക വിനോദത്തിനിടെ ബ്രസീലില്‍ യുവതിക്ക് ദാരുണാന്ത്യം. ശരീരത്തില്‍ കയര്‍ കെട്ടി താഴേക്ക് എറിയുന്ന റോപ്പ് ജമ്പിങ്ങിനായി എത്തിയ 21 വയസ്സുകാരി ട്രെയിനര്‍മാരുടെ ഗുരുതരമായ വീഴ്ചയെത്തുടര്‍ന്ന് പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മരിയ എഡുവാര്‍ഡ റോഡ്രിഗസ് ഡി ഫ്രെറ്റാസ് എന്ന യുവതിയാണ് 40 മീറ്റര്‍ ഉയരമുള്ള പാലത്തില്‍ നിന്ന് താഴേക്ക് വീണ് മരിച്ചത്. ശരീരത്തില്‍ കയര്‍ കെട്ടാതെ യുവതിയെ മൂന്ന് ഇന്‍സ്ട്രക്ടര്‍മാരും ചേര്‍ന്ന് പാാലത്തില്‍ നിന്ന് താഴേക്കിടുകയായിരുന്നു. കയര്‍ കെട്ടിയിട്ടുണ്ടോ എന്ന് നോക്കാതെയാണ് ഇവര്‍ യുവതിയെ താഴേക്ക് എറിഞ്ഞത്. സംഭവത്തില്‍, മൂന്ന് ട്രെയിനര്‍മാരെ ബ്രസീല്‍ പോലീസ് അറസ്റ്റ് ചെയ്തു.

സാവോ പോളോയിലെ ഉപേക്ഷിക്കപ്പെട്ട പഴയ പാലത്തില്‍ വച്ചാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വെള്ള ഹെല്‍മെറ്റ് ധരിച്ച രണ്ട് പുരുഷന്മാര്‍ മരിയയുടെ കൈകളിലും, മൂന്നാമന്‍ കാലുകളിലും പിടിച്ച് പാലത്തിന്റെ അരികിലേക്ക് നീക്കുന്നതും തുടര്‍ന്ന് താഴേക്ക് എറിയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ മരിയയുടെ ശരീരത്തില്‍ സുരക്ഷാ കയറുകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. റോപ്പ് ജമ്പിങ്ങില്‍ സാധാരണ കയറുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ചാടുന്ന വ്യക്തി താഴേക്ക് വീണ ശേഷം പെന്‍ഡുലം പോലെ ഇരുവശങ്ങളിലേക്കും ആടിയുലയുകയാണ് ചെയ്യുക.

YouTube video player

യുവതിയെ താഴേക്ക് തള്ളിയിടുന്ന നിമിഷം, കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ 'കയര്‍ കെട്ടൂ!' എന്ന് ട്രെയിനര്‍മാരോട് ഉറക്കെ വിളിച്ചുപറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഇതിന് മുന്‍പ് തന്നെ അവര്‍ മരിയയെ താഴേക്ക് തള്ളിയിരുന്നു. പാലത്തിന് താഴെയുള്ള കോണ്‍ക്രീറ്റ് തറയിലേക്ക് വീണ യുവതി സംഭവസ്ഥലത്തു തന്നെ മരിച്ചു. യുവതിയെ താഴേക്ക് തള്ളിയ മൂന്ന് ഇന്‍സ്ട്രക്ടര്‍മാരും കൃത്യമായ സുരക്ഷാ ബെല്‍റ്റുകളും കയറുകളും ധരിച്ചിരുന്നതായി വീഡിയോകളില്‍ വ്യക്തമാണ്.

അറസ്റ്റിലായ മൂന്ന് പേര്‍ക്കുമെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാനാണ് പോലീസ് നീക്കം. ഇവര്‍ ഒരു സ്വകാര്യ കമ്പനിയുടെ ഇന്‍സ്ട്രക്ടര്‍മാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഇന്നലെ മരിയയുടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു.