സൂപ്പർമാർക്കറ്റിൽ യുവതിയുടെ അക്രമം: എറിഞ്ഞുടച്ചത് 500-ലധികം മദ്യക്കുപ്പികൾ; നശിപ്പിച്ചത് ഒരുകോടിയുടെ മദ്യം
ഒടുവിൽ ഇതേ മദ്യത്തിന്മേൽ വഴുക്കി തറയിൽ വീണ് പൊട്ടിയ ചില്ല് കയ്യിൽ തറച്ചു കയറി ഈ യുവതിക്ക് പരിക്കേൽക്കുന്നതും വീഡിയോയിൽ കാണാം.
ഇംഗ്ലണ്ട് : ഇംഗ്ളണ്ടിലെ സ്റ്റീഫനേജിൽ ഉള്ള ഒരു സൂപ്പർമാർക്കറ്റിലേക്ക് കടന്നു വന്ന ഒരു യുവതി ഒന്നിനുപിന്നാലെ ഒന്നായി താഴെയെറിഞ്ഞു പൊട്ടിച്ചു കളഞ്ഞത് ഒരു 1,30,000 ഡോളറിനു മേൽ വിലയുള്ള മദ്യക്കുപ്പികൾ. സ്റ്റീവനേജിലെ അൽദി സൂപ്പർമാർക്കറ്റിലാണ് സംഭവം. ഏകദേശം അഞ്ഞൂറോളം മദ്യക്കുപ്പികൾ താഴെ എറിഞ്ഞു പൊട്ടിച്ച ശേഷം മാത്രമാണ് സൂപ്പർമാർക്കറ്റിൽ മാനേജർ അറിയിച്ചതിനനുസരിച്ച് സ്ഥലത്തെത്തിയ ലോക്കൽ പൊലീസ് ഈ യുവതിയെ തടഞ്ഞതും കസ്റ്റഡിയിൽ എടുത്തതും. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചു.
ഒരു ചാരനിറത്തിലുള്ള ഓവർകോട്ടും കാക്കി നിറത്തിലുള്ള പാന്റ്സുമിട്ട് എത്തിയ യുവതി നേരെ മദ്യക്കുപ്പികൾ ഇരിക്കുന്ന റാക്കിനടുത്തെത്തി കുപ്പികൾ ഓരോന്നെടുത്ത് തറയിൽ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. സൂപ്പർ മാർക്കറ്റിലെ ജീവനക്കാർക്ക് ആർക്കും തന്നെ അവരെ തടയാനുള്ള ധൈര്യമുണ്ടായില്ല. ഒടുവിൽ ഇതേ മദ്യത്തിന്മേൽ വഴുക്കി തറയിൽ വീണ് പൊട്ടിയ ചില്ല് കയ്യിൽ തറച്ചു കയറി ഈ യുവതിക്ക് പരിക്കേൽക്കുന്നതും വീഡിയോയിൽ കാണാം.
അറസ്റ്റു ചെയ്ത പൊലീസ് ഈ സ്ത്രീയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് കയ്യിലെ മുറിവിനു വേണ്ട പ്രഥമ ശുശ്രൂഷ നൽകി. യുവതി ഇപ്പോഴും പൊലീസ് കസ്റ്റഡിയിൽ തന്നെ തുടരുകയാണ്.