കൊറോണയ്ക്കെതിരെ വാക്സിൻ എടുക്കില്ല, നാട്ടുകാരെ നിര്‍ബന്ധിക്കുകയുമില്ല ബ്രസീല്‍ പ്രസിഡന്റ്
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. കഴിഞ്ഞ ജൂലൈയില്‍ ബൊല്‍സൊനാരോയും രോഗബാധിതനായിരുന്നു.
ബ്രസീലിയ: കൊറോണ വാക്സിൻ എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ബ്രസീൽ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോ. ഞാന്‍ നിങ്ങളോട് പറയുന്നു, ഞാന്‍ അത് എടുക്കാന്‍ പോകുന്നില്ല. അത് എന്റെ അവകാശമാണെന്നും ബൊൽസൊനാരോ പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. കഴിഞ്ഞ ജൂലൈയില്‍ ബൊല്‍സൊനാരോയും രോഗബാധിതനായിരുന്നു.
കൊറോണ വൈറസുമായി ബന്ധപ്പെട്ട് ബൊല്‍സൊനാരോ നടത്തിയ വിവാദ പ്രസ്താവനകളുടെ ഏറ്റവും പുതിയതാണിത്. മാസ്ക് ധരിക്കുന്നത് കോവിഡ് വ്യാപനം തടയാന്‍ കഴിയുമെന്നതും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. വൈറസിനെ അകറ്റാന്‍ മാസ്കിന് കഴിയുമെന്ന തെളിവുകളൊന്നും ഇല്ലെന്നാണ് ബ്രസീല്‍ പ്രസിഡന്റിന്റെ കണ്ടെത്തൽ.
വാക്സിന്റെ കാര്യത്തില്‍ വലിയ സംശയങ്ങള്‍ പലവട്ടം ഉന്നയിച്ച ആളാണ് ബ്രസീല്‍ പ്രസിഡന്റ്. വാക്സിന് എടുക്കാന്‍ താന്‍ ബ്രസീല്‍ ജനതയെ നിര്‍ബന്ധിക്കില്ലെന്ന് ബൊല്‍സൊനാരോ പറയുന്നു. കോവിഡിനെ ഒരു ചെറിയ പനിയുമായി താരതമ്യപ്പെടുത്തിയ ബൊല്‍സൊനാരോ ബ്രസീലുകാരുടെ രോഗപ്രതിരോധ ശേഷി വളരെ ശക്തമാണെന്നും അവരെ ഒന്നിനും പിടികൂടാനാവില്ലെന്നും വാദിച്ചിരുന്നു.