ലോകമെമ്പാടുമുള്ള കമ്പനികൾ തൊഴിലാളികളെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുന്ന സമയത്താണ് പുതിയ നിയമനിർമ്മാണം.
ആംസ്റ്റർഡാം : വർക്ക് ഫ്രം ഹോം ജീവനക്കാരുടെ നിയമപരമായ അവകാശമാക്കാനുള്ള ഒരുക്കത്തിലാണ് നെതർലൻഡ്‌സ്. കഴിഞ്ഞയാഴ്ച ഡച്ച് പാർലമെന്റ് ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തിയതോടെ ഇനി സെനറ്റിന്റെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടതുണ്ട്. നിലവിൽ നെതർലൻഡ്‌സിലെ തൊഴിലുടമകൾക്ക് കാരണം കൂടാതെ വർക്ക് ഫ്രം ഹോം എന്ന തൊഴിലാളികളുടെ ആവശ്യം നിരസിക്കാൻ കഴിയും. പുതിയ നിയമപ്രകാരം, തൊഴിലുടമകൾ അത്തരം എല്ലാ അഭ്യർത്ഥനകളും പരിഗണിക്കുകയും അവ നിരസിക്കാൻ മതിയായ കാരണങ്ങൾ അറിയിക്കുകയും വേണം.
2015-ലെ നെതർലൻഡിന്റെ ഫ്ലെക്സിബിൾ വർക്കിംഗ് ആക്ടിന്റെ ഭേദഗതിയാണ് പുതിയ ബിൽ, ഇത് തൊഴിലാളികൾക്ക് അവരുടെ ജോലി സമയം, ഷെഡ്യൂൾ, ജോലിസ്ഥലം എന്നിവയിൽ പോലും മാറ്റങ്ങൾ അഭ്യർത്ഥിക്കാൻ അനുവാദം നൽകുന്നു. നെതർലാൻഡ്‌സ് ഇതിനകം തന്നെ തൊഴിലാളികളുടെ അവകാശങ്ങൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള കമ്പനികൾ തൊഴിലാളികളെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാൻ പാടുപെടുന്ന സമയത്താണ് പുതിയ നിയമനിർമ്മാണം. ചില കമ്പനികൾ അവരുടെ ജീവനക്കാരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമ്പോൾ സെയിൽസ്ഫോഴ്സ് പോലെയുള്ള കമ്പനികൾ ഓഫീസ് ജോലികൾ പൂർണ്ണമായും ഒഴിവാക്കി. ടെസ്‌ലയെ പോലെയുള്ള മറ്റു ചിലർ ഇപ്പോഴും ഓഫീസിലേക്ക് മടങ്ങാൻ ജീവനക്കാരെ നിർബന്ധിക്കുകയാണ്. ടെസ്‌ല സ്ഥാപകനും സിഇഒയുമായ എലോൺ മസ്‌ക് ജീവനക്കാർക്ക് ഒന്നുകിൽ ജോലിസ്ഥലത്തേക്ക് മടങ്ങുകയോ കമ്പനി വിടുകയോ ചെയ്യാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
