കരുത്തോടെ മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും
ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോണ്‍ഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്‍റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്
ചൈനീസ് പ്രസിഡന്‍റായും കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായും ഷി ജിൻപിങ് തുടരും. മാവോയ്ക്ക് ശേഷം രണ്ടിലധികം തവണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയായി ചരിത്രത്തിലിടം പിടിക്കുകയാണ് ഷി ജിൻപിങ്. ചൈനയെ നവ സോഷ്യലിസ്റ്റ് രാജ്യമാക്കാൻ വിശ്വാസം അർപ്പിച്ചതിൽ നന്ദിയെന്ന് ഷീ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പ്രതികരിച്ചു. മൂന്നാം തവണയും നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ബെയ്ജിംഗിലാകെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ചൈനയെന്നാൽ ഷീ ജിൻപിങ്ങാണെന്ന് ഉറപ്പിക്കുകയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഇരുപതാമത് പാർട്ടി കോണ്‍ഗ്രസ്. ഒരു ഭരണാധികാരിക്ക് രണ്ട് അവസരമെന്ന രണ്ട് പതിറ്റാണ്ടിന്‍റെ കീഴ്വഴക്കം അവസാനിപ്പിച്ചാണ് മൂന്നാം തവണയും ഷീ ജിൻപിങ് പാർട്ടി തലവാനാകുന്നത്. വിപ്ലവത്തിന് ശേഷം മാവോ സെതൂങ്ങ്, ജിയാങ്ങ് സെമിൻ രണ്ട് പേർക്ക് മാത്രമാണ് രണ്ടിൽ കൂടുതൽ തവണ പാർട്ടി തലപ്പത്തേക്കെത്താൻ മുമ്പ് അവസരം ലഭിച്ചത്. ഈ അസാധാരണ അംഗീകാരമാണ് ഷീ ജിൻപിങിലേക്കും എത്തിയത്. കർശന നിയന്ത്രണങ്ങളിൽ ചൈനയെ സീറോ കൊവിഡ് രാജ്യമാക്കുക,തായ് വാൻ അധിനിവേശം ഇത് രണ്ടുമാണ് ഷീയുടെ ഹൃസ്വകാല ലക്ഷ്യങ്ങൾ.
"തുവൻപായ്" ടീമിനെ ഷി വെട്ടി നിരത്തിയതോ, ഹുവിനെ പിടിച്ച് പുറത്താക്കിയോ?; വീഡിയോ വൈറലാകുന്നു
അതേ സമയം ലി കെച്യാങിനെ രണ്ട് ടേം കാലാവധി പൂർത്തിയാക്കിയതിനെ തുടർന്ന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. ഷിയുടെ വിശ്വസ്തൻ ലി ക്വിയാങ്ങാണ് പുതിയ പ്രധാനമന്ത്രി. കേന്ദ്ര നേതൃത്വത്തിൽ പ്രവര്‍ത്തിച്ച് പരിചയമില്ലാതെ ലി ക്വിയാങ്ങ് ഷാങ് ഹായ പാര്‍ട്ടി സെക്രട്ടറി പദത്തിൽ നിന്നാണ് രണ്ടാമനെന്ന സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെടുന്നത്. ഏഴംഗ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ഷിയുടെ വിശ്വസ്തര്‍ മാത്രമാണുള്ളത്. ഇതോടെ ആജീവനാന്ത അധികാരത്തിലേയ്ക്ക് നിര്‍ണായക വഴി താണ്ടുകയാണ് ഷീ. നവ സോഷ്യലിസ്റ്റ് ചൈനയെ മുന്നോട്ട് നയിക്കാൻ വിശ്വാസം രേഖപ്പെടുത്തിയതിന് നന്ദിയെന്നാണ് മൂന്നാം തവണയും ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്ത ശേഷമുള്ള ഷീയുടെ പ്രതികരണം. ഇന്നലെ പാർട്ടി കോൺഗ്രസ് വേദിയിൽ നിന്ന് മുൻ പ്രസിഡന്റ് ഹു ജിന്‍റാവോയെ മാറ്റിയതിൽ ഇതുവരെയും വ്യക്തതയില്ല.79 കാരനായ ജിന്‍റാവോയെ ആരോഗ്യപ്രശ്നം കാരണം വിശ്രമ സ്ഥലത്തേക്ക് കൊണ്ടുപോയതാണെന്നാണ് ഔദ്യോഗിക വിശദീകരണം.