ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ, അമേരിക്ക പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിൽ യുദ്ധം തുടരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ സൈനിക ശേഷി തകർന്നെന്ന അമേരിക്കൻ വാദങ്ങൾ തള്ളിയ ഇറാൻ, മിസൈൽ-ഡ്രോൺ ഉത്പാദന കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും വ്യക്തമാക്കി.

വാഷിങ്ടൺ : ഇറാനെതിരെ ശക്തമായ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക പൂർണ്ണമായ പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുദ്ധം തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ, യുഎസ്-ഇസ്രായേൽ സഖ്യസേനയ്‌ക്കെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തി. 

അടുത്ത രണ്ട് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഇറാനെ ശിലായുഗത്തിലേക്ക് മടക്കി അയക്കുമെന്നായിരുന്നു വാർത്താ സമ്മേളനത്തിൽ ട്രംപിന്റെ പ്രഖ്യാപനം. അമേരിക്കൻ യുദ്ധ ലക്ഷ്യം ഉടൻ പൂർത്തീകരിക്കുമെന്നും ഇറാനിൽ വളരെ കുറച്ചു മിസൈൽ ലോഞ്ചറുകൾ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. കൂടാതെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണ ശേഷി ഗണ്യമായി കുറഞ്ഞതായും അദ്ദേഹം ടെലിവിഷൻ പ്രസംഗത്തിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം.

എന്നാൽ ഇറാന്റെ സൈനിക ശേഷിയെക്കുറിച്ചുള്ള അമേരിക്കയുടെ വിവരങ്ങൾ തെറ്റാണെന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഗാരി മറുപടി നൽകി. തങ്ങളുടെ തന്ത്രപ്രധാനമായ മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ തകർക്കപ്പെട്ടുവെന്ന് അമേരിക്ക കരുതേണ്ടതില്ലെന്ന് പ്രതികരിച്ച അദ്ദേഹം മിസൈൽ, ദീർഘദൂര ഡ്രോണുകൾ അടക്കം ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ സുരക്ഷിതമാണെന്നും വ്യക്തമാക്കി. ഇറാനെ കുറിച്ചുള്ള തെറ്റായ അനുമാനങ്ങൾ അമേരിക്കയെ കൂടുതൽ വലിയ നഷ്ടത്തിലേക്ക് മാത്രമേ നയിക്കൂവെന്നും അദ്ദേഹം പരിഹസിച്ചു.