ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ പുരോഗതിയുണ്ടെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടപ്പോൾ, അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഇതിനിടെ, പശ്ചിമേഷ്യയിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി അയക്കാൻ അമേരിക്ക ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്.
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മികച്ച പുരോഗതി കൈവരിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിൻ്റെ ഭാഗമായി 15 നിർദേശങ്ങൾ അടങ്ങിയ ശുപാർശ അമേരിക്ക ഇറാന് കൈമാറിയതായി റോയിട്ടേർസ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിലുള്ളവർക്ക് യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടെന്നും ഇതിനായി ശരിയായ നേതാക്കളുമായാണ് ചർച്ച നടക്കുന്നതെന്നുമാണ് അമേരിക്ക വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ നേരിട്ടുള്ള ചർച്ചകൾ നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ഇറാൻ അമേരിക്കയുടെ വാദം തള്ളി. അമേരിക്കയുമായി യാതൊരുവിധ ചർച്ചകളും നടന്നിട്ടില്ലെന്നും, ട്രംപിൻ്റേത് വെറും വ്യാജ വാർത്ത ആണെന്നും ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് പറഞ്ഞു. അതേസമയം പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിധ്യം ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമേരിക്ക ആയിരക്കണക്കിന് സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. യുഎസ് ആർമിയുടെ എലൈറ്റ് വിഭാഗമായ '82-ാം എയർബോൺ ഡിവിഷനിലെ' സൈനികരെയാണ് അയക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ നിന്നുള്ള മൂവായിരത്തോളം സൈനികർ ഇതിൽ ഉൾപ്പെടുമെന്നാണ് സൂചന. ഇറാനിലേക്ക് നേരിട്ട് സൈനികരെ അയക്കാൻ തീരുമാനിച്ചിട്ടില്ല.

