സ്വീഡനാണ് തൊഴില്‍രംഗത്ത് ടെന്‍ഗായ് എന്ന റോബോട്ടിനെ പരീക്ഷിക്കുന്നത്. മേയ് മുതല്‍ ടെന്‍ഗായ് ആവും ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുക.

സ്വീഡന്‍: ലോകത്താദ്യമായി ഉദ്യോഗാര്‍ത്ഥികളെ ഇന്റര്‍വ്യൂ ചെയ്യുന്നതിന് റോബോട്ടിനെ വികസിപ്പിച്ചിരിക്കുകയാണ് സ്വീഡന്‍. ഫര്‍ഹാറ്റ് റോബോട്ടിക്സ് കമ്പനിയാണ് ടെന്‍ഗായി എന്ന് പേരിട്ടിരിക്കുന്ന റോബോട്ടിന്റെ സ്യഷ്ടിക്കുപിന്നില്‍. സ്വീഡനിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളായ ടി.എന്‍.ജിയാണ് ടെന്‍ഗായിയെ രംഗത്തിറക്കിയിരിക്കുന്നത്. തൊഴിലിടങ്ങളിലെ പക്ഷപാതം അവസാനിപ്പിക്കുകയാണ് ലക്ഷ്യം.

41 സെന്റിമീറ്റര്‍ ഉയരവും മൂന്നരക്കിലോ ഭാരവുമാണ് ടെന്‍ഗായിക്കുള്ളത്. ഇന്റര്‍വ്യൂവിനായി ഉദ്യോഗാര്‍ത്ഥി എത്തുമ്പോള്‍ പുഞ്ചിരിക്കാനും കണ്ണുകള്‍ ചിമ്മാനും ടെന്‍ഗായിക്ക് അറിയാം. ഉദ്യോഗാര്‍ത്ഥിയുടെ കണ്ണുകളില്‍ അമ്പരപ്പുണ്ടായാല്‍, ഇതിന് മുമ്പ് ഒരു റോബോട്ട് നിങ്ങളെ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ടോ എന്നാകും ടെന്‍ഗായിയുടെ ആദ്യചോദ്യം. പതിയെ പതിയെ താനൊരു റോബോട്ടാണെന്ന് പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ ടെന്‍ഗായി ആളുകളെ കൈയിലെടുക്കും.

കഴിഞ്ഞ നാല് വര്‍ഷത്തെ പഠന, ഗവേഷണങ്ങളുടെ ഫലമാണ് ടെന്‍ഗായി. മനുഷ്യരുടെ സംസാരശൈലി അനുകരിക്കാന്‍ ഈ റോബോട്ടിന് കഴിയും. അതുമാത്രമല്ല, മനുഷ്യരുടെ സൂക്ഷ്മമായ മുഖഭാവങ്ങള്‍ പോലും വായിച്ചെടുക്കാനും ടെന്‍ഗായിക്ക് സാധിക്കും.

ഇന്റര്‍വ്യൂവിനിടെ ലിംഗത്തിന്റെയോ വര്‍ഗത്തിന്റെയോ സൗന്ദര്യത്തിന്റെയോ പേരിലുള്ള വിവേചനങ്ങളില്ലെന്ന് ഉറപ്പുവരുത്താനാണ് ടെന്‍ഗായിയെ കമ്പനി നിയോഗിച്ചിരിക്കുന്നത്. ഇന്റര്‍വ്യൂവിന് മുമ്പും ശേഷവും ഉദ്യോഗാര്‍ത്ഥികളുമായി രഹസ്യസംഭാഷണത്തിലേര്‍പ്പെടാനൊന്നും ടെന്‍ഗായി ഒരുക്കമല്ല. അതിനാല്‍ ടെന്‍ഗായിയെ പൂര്‍ണമായും വിശ്വസിക്കാമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഇപ്പോള്‍ നിരന്തരമുള്ള പരീക്ഷണങ്ങളിലൂടെ കടന്നുപോകുന്ന ടെന്‍ഗായിയെ മേയില്‍ ശരിക്കുള്ള ഇന്റര്‍വ്യൂവിനായി രംഗത്തിറക്കാനൊരുങ്ങുകയാണ് സ്വീഡന്‍. നിലവില്‍ സ്വീഡിഷ് ഭാഷ മാത്രമറിയാവുന്ന ടെന്‍ഗായി വൈകാതെ ഇംഗ്ലീഷും പഠിക്കും. 2020 ഓടെ ടെന്‍ഗായി ലോകവിപണിയിലേക്കിറങ്ങും.