ഞാന്‍ കോലിയുടെ അടുത്തെത്തി പറഞ്ഞു. ഔട്ടായി കേറി പോ, എന്നാല്‍ പോയി പന്തെറിയ് എന്നായിരുന്നു കോലിയുടെ മറുപടി. റീപ്ലേയില്‍ അത് ഔട്ടല്ലെന്ന് വിധിച്ചു.

ദില്ലി:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മുന്നേറ്റത്തില്‍ നിര്‍മായക പങ്കുവഹിച്ച ബൗളറാണ് ഇഷാന്ത് ശര്‍മ. വിക്കറ്റുകള്‍ അധികം വീഴത്തിയില്ലങ്കിലും റണ്‍സ് അധികം വിട്ടുകൊടുക്കാതെ പന്തെറിഞ്ഞ ഇഷാന്ത് മികവ് കാട്ടിയിരുന്നു. ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങളായ മുംബൈ ഇന്ത്യന്‍സ് നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോടും ക്യാപ്റ്റന്‍ വിരാട് കോലിയോടും വാക് പോരിലേര്‍പ്പട്ടെ സംഭവം തുറന്നുപറയുകയാണ് ഇഷാന്ത് ക്രിക്ക് ഇന്‍ഫോക്ക് അനുവദിച്ച അഭിമുഖത്തില്‍.

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹിയില്‍ കളിച്ചപ്പോള്‍ എന്റെ പന്തില്‍ റണ്ണടിക്കാന്‍ രോഹിത് ബുദ്ധിമുട്ടി. ഞാന്‍ രോഹിത്തിന്റെ സമീപമെത്തി പറഞ്ഞു. പറ്റുമെങ്കില്‍ അടിക്കെന്ന്, എന്നാല്‍ എന്ത് വിക്കറ്റാണിത്, ഇവിടെ എങ്ങനെ അടിക്കാനാ, മുംബൈയിലേക്ക് വാ കാണിച്ചുതരാം എന്നായിരുന്നു രോഹിത്തിന്റെ മറുപടി. അവിടെ വന്നാല്‍ നിന്നെ ഞാന്‍ ഔട്ടാക്കും എന്ന് ഞാന്‍ മറുപടി നല്‍കി.

ബാംഗ്ലൂര്‍ നായകന്‍ വിരാട് കോലിയുമായും മത്സരത്തിനിടെ ഇത്തരം വാക് പോരില്‍ ഏര്‍പ്പെട്ടിരുന്നു. എന്റെ പന്തില്‍ വിരാടിന്റെ ബാറ്റില്‍ എഡ്ജ് ചെയ്ത പന്ത് ക്യാച്ചെടുത്തിരുന്നു. എന്നാല്‍ ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയിരുന്നതായി സംശയമുയര്‍ന്നു. ഞാന്‍ കോലിയുടെ അടുത്തെത്തി പറഞ്ഞു. ഔട്ടായി കേറി പോ, എന്നാല്‍ പോയി പന്തെറിയ് എന്നായിരുന്നു കോലിയുടെ മറുപടി. റീപ്ലേയില്‍ അത് ഔട്ടല്ലെന്ന് വിധിച്ചു. എന്റെ തൊട്ടടുത്ത പന്തില‍ കോലി സിക്സറടിക്കുകയും ചെയ്തു.

ഐപിഎല്ലില്‍ ഇങ്ങനെ വാക്പോരൊക്കെ നടത്തുമെങ്കിലും ഇന്ത്യന്‍ ടീമില്‍ തങ്ങളെല്ലാവരും ഒറു കുടുംബം പോലെയാണെന്നും ഇഷാന്ത് പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹിയെ കിരീട നേട്ടത്തിലെത്തിക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്നും ഇഷാന്ത് പറഞ്ഞു.