എട്ടു പന്തില്‍ 25 റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും നരെയ്ന്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് മന്ദഗതിയിലായി.

ഹൈരാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ക്രീസിലിറങ്ങിയ കൊല്‍ക്കത്ത ക്രിസ് ലിന്നിന്റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു.

എട്ടു പന്തില്‍ 25 റണ്‍സെടുത്ത് സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തക്ക് വെടിക്കെട്ട് തുടക്കം നല്‍കിയെങ്കിലും നരെയ്ന്‍ പുറത്തായതോടെ കൊല്‍ക്കത്തയുടെ സ്കോറിംഗ് മന്ദഗതിയിലായി. ശുഭ്മാന്‍ ഗില്‍(3), നിതീഷ് റാണ(11), ദിനേശ് കാര്‍ത്തിക്(6) എന്നിവരെ പെട്ടെന്ന് നഷ്ടമായതോടെ കൊല്‍ക്കത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞു. പിന്നീട് ഉത്തപ്പക്ക് പകരം ടീമിലെത്തിയ റിങ്കു സിംഗുമൊത്ത്(30) ലിന്‍ കൊല്‍ക്കത്തയെ 100 കടത്തി.

അവസാന ഓവറുകളില്‍ ആന്ദ്രെ റസലിന് ആഞ്ഞടിക്കാനുള്ള അവസരം ഹൈദരാബാദ് നിഷേധിച്ചതോടെ വമ്പന്‍ സ്കോര്‍ അകലെയായി. ഒമ്പത് പന്തില്‍ രണ്ട് സിക്സറുകളടക്കം 15 റണ്‍സായിരുന്നു റസലിന്റെ സംഭാവന. അവസാന ഓവറില്‍ സിക്സര്‍ സഹിതം ഒമ്പത് റണ്‍സെടുത്ത കരിയപ്പയാണ് കൊല്‍ക്കത്തയെ 159 റണ്‍സിലെത്തിച്ചത്. ഹൈദരാബാദിനായി ഭുവനേശ്വര്‍കുമാര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ റഷീദ് ഖാന്‍ നാലോവറില്‍ 23 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി.