ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. തുടര്‍ന്ന് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണമായ രംഗങ്ങള്‍
ജയ്പൂര്‍:ഐപിഎല്‍ മത്സരത്തിനിടെ ഗ്രൗണ്ടിലിറങ്ങി അംപയര്‍മാരോട് കയര്‍ത്ത ചെന്നൈ നായകന്‍ ധോണിക്കെതിരെ വിമര്‍ശനം ശക്തം. അതേസമയം ധോണിക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തി. മത്സരത്തിൽ ചെന്നൈയാണ് ജയിച്ചത് . രാജസ്ഥാന്‍ റോയൽസിനെതിരായ മത്സരത്തിന്‍റെ അവസാന ഓവറില്‍ , നോബോള്‍ വിളിക്കാനുള്ള തീരുമാനം അംപയര്‍മാര്‍ പിന്‍വലിച്ചതാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എം എസ് ധോണിയെ ചൊടിപ്പിച്ചത്.
ഡഗൗട്ടിൽ ഇരിക്കുകയായിരുന്ന ക്യാപ്റ്റന്‍ കൂളിന് നിയന്ത്രണം വിട്ടു. തുടര്‍ന്ന് കണ്ടത് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അസാധാരണമായ രംഗങ്ങള്‍. ഗ്രൗണ്ടിലിറങ്ങിയുള്ള വിരട്ടലില്‍ അംപയര്‍മാര്‍ വഴങ്ങില്ലെന്ന് വ്യക്തമായതോടെ ധോണി ഡഗ്ഔട്ടിലേക്ക് മടങ്ങിയെങ്കലും ക്രിക്കറ്റ് നിരീക്ഷകരും ആരാധകരും വിമര്‍ശനവുമായി രംഗത്തെത്തി. ക്രിക്കറ്റ് മര്യാദകള്‍ ലംഘിച്ച ധോണിക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയിൽ ശക്തമായെങ്കിലും മാച്ച് ഫീയുടെ 50 ശതമാനം പിഴയിൽ മാത്രം അച്ചടക്കനടപടി ഒതുക്കാനാണ് ഐപിഎൽ അധികൃതര്‍ തീരുമാനിച്ചത്.
മോശം പെരുമാറ്റത്തെ കുറിച്ച് മത്സരത്തിന് ശേഷമുള്ള സമ്മാനദാനച്ചടങ്ങില്‍ ധോണിയോട് ഒരു ചോദ്യം പോലും ചോദിക്കാതിരുന്ന കമന്‍റേറ്റര്‍ മുരളി കാര്‍ത്തിക്കിന്‍റെ സമീപനവും ഞെട്ടിക്കുന്നതായി. വിവാദത്തെ കുറിച്ച് ധോണി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ചെന്നൈ ടീമിനെ പ്രശംസിച്ച് വിഷയം മാറ്റുകയായിരുന്നു ഇന്ത്യന്‍ മുന്‍ താരം കൂടിയായ കാര്‍ത്തിക്ക്.
