സഞ്ജുവിന്റെ ശാന്തതയും മത്സരം മനസിലാക്കാനുള്ള കഴിവുമാണ് സ്വാനിനെ ഇത്തരത്തില്‍ പറയിപ്പിച്ചത്. ഈ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 308 റണ്‍സാണ് നേടിയത്.

കൊല്‍ക്കത്ത: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ എം എസ് ധോണിയോട് ഉപമിച്ച് മുന്‍ ഇംഗ്ലണ്ട് താരവും കമന്റേറ്ററുമായ ഗ്രെയിം സ്വാന്‍. സഞ്ജുവിന്റെ ശാന്തതയും മത്സരം മനസിലാക്കാനുള്ള കഴിവുമാണ് സ്വാനിനെ ഇത്തരത്തില്‍ പറയിപ്പിച്ചത്. ഈ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 308 റണ്‍സാണ് നേടിയത്. പുറത്താവാതെ നേടിയ 66 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 154.77 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ നേട്ടം.

ഓരോ ദിവസം കഴിയുന്തോറും നായകനെന്ന നിലയില്‍ സഞ്ജു വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് സ്വാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍... ''അവന്‍ മികച്ച ക്യാപ്റ്റനായി വളരുന്നുവെന്നുള്ളത് കൊണ്ടുതന്നെ സഞ്ജുവിനോടുള്ള ഇഷ്ടം കൂടുന്നു. മാത്രമല്ല, സ്ഥിരതയുള്ള സീനിയര്‍ താരം എന്ന നിലയിലേക്കാണ് സഞ്ജു പോകുന്നത്. നാലോ അഞ്ചോ വര്‍ഷം മുമ്പ് അവന്‍ എങ്ങനെയായിരുന്നുവെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. 

രാജസ്ഥാന്‍ റോയല്‍സിന്റെ മിസ്റ്റര്‍ ഡിപ്പന്‍ഡബിള്‍ എന്ന് വിശേഷിക്കിക്കാം സഞ്ജുവിനെ. വളരെ ശാന്തനാണ് അവന്‍. നായകനായുള്ള ധോണിയുടെ തുടക്കകാലത്തെയാണ് സഞ്ജു ഓര്‍മിപ്പിക്കുന്നത്. ധോണിക്ക് ഒരിക്കലും ശാന്തത നഷ്ടപ്പെട്ടിട്ടില്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്നും മത്സരം വായിക്കാനുമുള്ള കഴിവ് ധോണിക്കുണ്ടായിരുന്നു. അതുപോലെ സഞ്ജുവിനുമുണ്ട്.'' സ്വാന്‍ പറഞ്ഞു.

നേരത്തെ, രാജസ്ഥാനിലെ സഹതാരം യഷസ്വി ജയസ്വാളും സഞ്ജുവിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ജയസ്വാള്‍ പറഞ്ഞതിങ്ങനെ... ''സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സ് ഡ്രസിംഗ് റൂമിലെ അന്തരീക്ഷവും ഗംഭീരമാണ്. ഒന്നിച്ച് കളിക്കുന്നത് ഇഷ്ടപ്പെടുന്നു. ഉയര്‍ച്ചതാഴ്ച്ചകളുണ്ടാവാം, എന്നാല്‍ അവ പാഠമാണ്. വീഴ്ച്ചകള്‍ തിരുത്തി മുന്നോട്ടുപോകും.'' ജയ്‌സ്വാള്‍ പറഞ്ഞു. 

അതിര്‍ത്തി കാക്കുവാണേല്‍ ഇങ്ങനെ വേണം, കെകെആറിന്‍റെ പുലിയെ ചാടിപ്പിടിച്ച് ഹെറ്റ്‌മെയര്‍- വീഡിയോ

ടീമിലെ സീനിയര്‍ താരങ്ങള്‍ നല്‍കുന്ന ഉപദേശത്തെ കുറിച്ചും ജയ്‌സ്വാള്‍ സംസാരിച്ചു. ''ദൈവാനുഗ്രത്താല്‍ കാര്യങ്ങള്‍ നന്നായി പോകുന്നു. ടീമെന്ന നിലയിലും എല്ലാ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമം. ഇന്ന് എന്ത് സംഭവിക്കും എന്ന് കണ്ടറിയാം. സ്വന്തം കഴിവില്‍ വിശ്വസിക്കാനും മികച്ച ക്രിക്കറ്റ് ഷോട്ടുകള്‍ കളിക്കാനും ധീരമായ തീരുമാനം എടുക്കാനുമാണ് ടീമിലെ സീനിയര്‍ താരങ്ങള്‍ നിര്‍ദേശിക്കാറ്. ഭയരഹിതമായി ബാറ്റ് ചെയ്യാന്‍ അവരുടെ ഉപദേശം സഹായകമായിട്ടുണ്ട്.'' രാജസ്ഥാന്‍ ഓപ്പണര്‍ കൂട്ടിചേര്‍ത്തു.

YouTube video player