Asianet News MalayalamAsianet News Malayalam

വാര്‍ണര്‍ക്ക് മറുപടി ഷഹബാസിന്റെ വക; ഹൈദരാബാദിന് തോല്‍വി, ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം ജയം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്.

IPL 2021, RCB won their second consecutive match over SRH
Author
Chennai, First Published Apr 14, 2021, 11:38 PM IST

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ രണ്ടാം ജയം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു കോലിപ്പിടയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരു ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹബാസ് അഹമ്മദാണ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ക്ക് വിലങ്ങിട്ടത്. നേരത്തെ ഗ്ലെന്‍ മാകസ്‌വെല്ലിന്റെ (59) അര്‍ധ സെഞ്ചുറിയാണ് ബാഗ്ലൂരിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. ജയത്തോടെ ബാംഗ്ലൂര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ലൈവ് സ്‌കോര്‍.

IPL 2021, RCB won their second consecutive match over SRH

തകര്‍പ്പന്‍ തുടക്കമാണ് ഹൈദരാബാദിന് ലഭിച്ചത്. മൂന്നാം ഓവറില്‍ 13 റണ്‍സ് മാത്രമുള്ളപ്പോള്‍ വൃദ്ധിമാന്‍ സാഹ (1) മടങ്ങിയെങ്കിലും ഡേവിഡ് വാര്‍ണര്‍ (54)- മനീഷ് പാണ്ഡെ (38) സഖ്യം ഹൈദരാബാദിന്റെ തുണയ്‌ക്കെത്തി. ഇരുവരും മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ജാമിസണിന് വിക്കറ്റ് നല്‍കി വാര്‍ണര്‍ മടങ്ങിയതോടെ ഹൈദരാബാദിന്റെ തകര്‍ച്ചയ്ക്ക് തുടക്കമായി. ജോണി ബെയര്‍സ്‌റ്റോ (12), അബ്ദുള്‍ സമദ് (0), വിജയ് ശങ്കര്‍ (3), ജേസണ്‍ ഹോള്‍ഡര്‍ (4) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ മനീഷ് പാണ്ഡെയും പവലിയനില്‍ തിരിച്ചെത്തി. ഒമ്പത് പന്തില്‍ 17 റണ്‍സെടുത്ത റാഷിദ് ഖാന്‍ ഹൈദരാബാദിനെ ജയിക്കുമെന്ന് തോന്നിച്ചു. എന്നാല്‍  അവസാന ഓവറില്‍ റണ്ണൗട്ടായതോടെ ആ പ്രതീക്ഷയും പൊലിഞ്ഞു. ഷഹബാസ് നദീമാണ് (0) പുറത്തായ മറ്റൊരു താരം. ഭുവനേശ്വര്‍ കുമാര്‍ (2), ടി നടരാജന്‍ (0) എന്നിവര്‍ പുറത്താവാതെ നിന്നു. ഷഹബാസ് അഹമ്മദ് രണ്ട് ഓവറില്‍ ഏഴ് റണ്‍ വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. പുറമെ മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജാമിസണിന് ഒരു വിക്കറ്റുണ്ട്.

IPL 2021, RCB won their second consecutive match over SRH

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂരിന് ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിങ് (59) മാത്രമാണ് ആശ്വാസമായത്. ചിട്ടയായ പ്രകടനം പുറത്തെടുത്ത ഹൈദരാബാദ് ബൗളര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാണിച്ചു. നാല് ഓവറില്‍ 30 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജേസണ്‍ ഹോള്‍ഡറാണ് ഹൈദരാബാദ് നിരയില്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത്. റാഷിദ് ഖാന്‍ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. പവര്‍പ്ലേ കഴിഞ്ഞ ആദ്യ പന്തില്‍ തന്നെ ബാംഗ്ലൂരിന് രണ്ട് വിക്കറ്റ് നഷ്ടമായി. കൊവിഡ് മുക്തനായി ടീമില്‍ തിരിച്ചെത്തിയ ദേവ്ദത്ത് പടിക്കല്‍ (11), ഷഹാബാസ് അഹമ്മദ് (14) എന്നിവരാണ് പവലിയനില്‍ തിരിച്ചെത്തിയത്. സ്‌കോര്‍ ബോര്‍ഡില്‍ 47 റണ്‍സ് മാത്രമാണ് ഉണ്ടായിരുന്നത്. 

IPL 2021, RCB won their second consecutive match over SRH

പിന്നാലെ ഒത്തുചേര്‍ന്ന വിരാട് കോലി (33)- മാക്‌സ്‌വെല്‍ സഖ്യമാണ് തകര്‍ച്ചയില്‍ തുണയായത്. ഇരുവരും 44 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കോലി ഹോള്‍ഡറുടെ പന്തില്‍ പുറത്തായി. പിന്നീടെത്തിയ എബി ഡിവില്ലിയേഴ്‌സ് (1), വാഷിംഗ്്ടണ്‍ സുന്ദര്‍ (8), ഡാനിയേല്‍ ക്രിസ്റ്റ്യന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. എട്ടാമനായെത്തിയ കെയ്ല്‍ ജാമിസണ്‍ (12) നിര്‍ണായക സംഭാവന നല്‍കി. അവസാനങ്ങളില്‍ മാക്‌സ്‌വെല്‍ നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 150ന് അടുത്തെത്തിച്ചത്. 41 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിന്നു മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ്. അവസാന പന്തില്‍ ഹോള്‍ഡര്‍ക്ക് വിക്കറ്റ് നല്‍കിയാണ് മാക്‌സ്‌വെല്‍ മടങ്ങുന്നത്. 2016ന് ശേഷം ആദ്യമായിട്ടാണ് ഓസ്‌ട്രേലിയന്‍ താരം ഐപിഎല്ലില്‍ അര്‍ധ സെഞ്ചുറി നേടുന്നത്.

IPL 2021, RCB won their second consecutive match over SRH

നേരത്തെ, മുംബൈക്കെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങിയത്. ദേവ്ദത്ത് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ രജിത് പട്യാദര്‍ വഴിമാറി. പടിക്കലിനൊപ്പം കോലിയാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയത്. ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിരുന്നു. മുഹമ്മദ് നബി, സന്ദീപ് ശര്‍മ എന്നിവര്‍ പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവരായിരുന്നു പകരക്കാര്‍.

Follow Us:
Download App:
  • android
  • ios