ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് ആവേശം പകരാന്‍ റിഷഭ് പന്ത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്‌തിരിക്കുകയാണ്

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റ ഒരൊറ്റ ടീമേയുള്ളൂ. ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സാണത്. ഇത്തവണ ആദ്യ നാല് കളിയിലും തോല്‍വിയറിഞ്ഞ ക്യാപിറ്റല്‍സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. സ്ഥിരം ക്യാപിറ്റനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന്‍റെ അഭാവമാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കരുത്ത് ചോര്‍ത്തിയ ഒരു ഘടകം.

അതിനാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരങ്ങള്‍ക്ക് ആവേശം പകരാന്‍ റിഷഭ് പന്ത് ബെംഗളൂരുവിലേക്ക് യാത്ര ചെയ്‌തിരിക്കുകയാണ്. ബെംഗളൂരുവില്‍ ആര്‍സിബിക്ക് എതിരായ മത്സരത്തിന് മുമ്പ് അക്‌സര്‍ പട്ടേല്‍ അടക്കമുള്ള താരങ്ങളുമായി റിഷഭ് സംസാരിച്ചു. ഇന്ന് ശനിയാഴ്‌ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയെ ക്യാപിറ്റല്‍സ് നേരിടും. നേരത്തെ, ക്യാപിറ്റല്‍സിന്‍റെ ആദ്യ ഹോം മത്സരം കാണാന്‍ റിഷഭ് പന്ത് ദില്ലി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലെത്തിയിരുന്നു. 'തന്‍റെ ആരോഗ്യം മെച്ചപ്പെടുന്നു. ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പോവാന്‍ കൂടിയാണ് ബെംഗളൂരുവിലെത്തിയത്. ടീമിനൊപ്പമുണ്ടാവാന്‍ ആഗ്രഹിക്കുന്നു. താരങ്ങളെ മിസ്സ് ചെയ്യുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം എന്‍റെ ഹൃദയവും ആത്മാവുമുണ്ട്. ആര്‍സിബിക്ക് എതിരായ മത്സരത്തിന് എല്ലാ ആശംസകളും നേരുന്നതായും' റിഷഭ് പന്ത് പറഞ്ഞു.

അമ്മയെ കാണാന്‍ ദില്ലിയില്‍ നിന്ന് റൂര്‍ക്കിയിലേക്കുള്ള യാത്രയ്‌ക്കിടെ 2022 ഡിസംബര്‍ 30നുണ്ടായ കാറപകടത്തിലാണ് റിഷഭ് പന്തിന്‍റെ വലത്തേ കാലിന് ഗുരുതരമായി പരിക്കേറ്റത്. റിഷഭ് സഞ്ചരിച്ച കാര്‍ ഇടിച്ച ശേഷം തീപ്പിടിച്ചപ്പോള്‍ അത്ഭുതകരമായി രക്ഷപ്പെട്ട താരത്തെ ആദ്യം പ്രാഥമിക ചികില്‍സയ്‌ക്കായി തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ മാക്‌സ് ഡെറാഡൂണ്‍ ആശുപത്രിയിലേക്കും അവിടുന്ന് ബിസിസിഐ ഇടപെട്ട് വിദഗ്‌ധ ചികില്‍സയ്ക്കായി മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയിലേക്കും മാറ്റി. കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് ശേഷം ഫിസിയോതെറാപ്പി അടക്കമുള്ള തുടര്‍ ചികില്‍സകള്‍ക്ക് വിധേയനാവുകയാണ് റിഷഭ് പന്ത് ഇപ്പോള്‍. 

Scroll to load tweet…

Read more: ഇന്നലെ വരെ വിമര്‍ശിച്ചവരുടെ വായടപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം; ആഞ്ഞടിച്ച് ഹാരി ബ്രൂക്ക്