കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ശ്രീശാന്ത് പറയുന്നത്. 

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ ഇന്ത്യക്ക് സഹായവുമായി നിരവധി പേര്‍ എത്തുന്നുണ്ട്. ഐപിഎല്ലില്‍ വിവിധ ടീമുകളുടെ താരങ്ങളായ പാറ്റ് കമ്മിന്‍സ്, ശിഖര്‍ ധവാന്‍, ശ്രീവത്സ് ഗോസ്വാമി, മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രറ്റ് ലീ എന്നിവരെല്ലാം സഹായവുമായെത്തിയിരുന്നു. എന്നാല്‍ കേരള ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഇക്കാര്യത്തില്‍ മറ്റൊരു കാഴ്ച്ചപ്പാടാണ്. 

കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചാണ് ശ്രീശാന്ത് പറയുന്നത്. കോവിഡ് രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാമിലാണ് ശ്രീശാന്ത് തന്റെ ആശയം പങ്കുവെച്ചത്. അദ്ദേഹം പറയുന്നതിങ്ങനെ... ''മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ഫണ്ടുകളിലേക്ക് സംഭാവന നല്‍കുന്നതിന് മുമ്പ് നിങ്ങളുടെ ചുറ്റുപാടൊന്ന് പരിശോധിക്കുക. 

നിങ്ങളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ ജോലിക്കാരോ കൊവിഡ് മഹാമാരിക്കിടയില്‍ ദുര്‍ബലരായി പോയവരുണ്ടാകാം. ആദ്യം അവരെ കരുത്തരാക്കുക. കാരണം പ്രധാനമന്ത്രിക്കോ മുഖ്യമന്ത്രിക്കോ അവരിലേക്ക് എത്താനാകില്ല. നിങ്ങള്‍ക്ക് മാത്രമേ കഴിയൂ.'' ശ്രീശാന്ത് വ്യക്തമാക്കി.

നിലവില്‍ കേരള ടീമില്‍ മാത്രമാണ് ശ്രീശാന്ത് കളിക്കുന്നത്. ഐപിഎല്‍ കളിക്കാനുള്ള ശ്രമം നടത്തിയെങ്കിലും താരലേല പട്ടികയില്‍ നിന്ന് ബിസിസിഐ ഒഴിവാക്കുകയായിരുന്നു.