സീസണിൽ ഇതുവരെ ഒറ്റ ജയം മാത്രം നേടിയ ഒഡിഷ എട്ട് പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. 

മഡ്‌ഗാവ്: ഐഎസ്‌എല്ലിൽ ജംഷെഡ്പൂർ എഫ്‌സി ഇന്ന് ഒഡിഷ എഫ്‌സിയെ നേരിടും. ഗോവയിൽ വൈകിട്ട് ഏഴരയ്‌ക്കാണ് കളി തുടങ്ങുക. സീസണിൽ ഇതുവരെ ഒറ്റ ജയം മാത്രം നേടിയ ഒഡിഷ എട്ട് പോയിന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ്. 13 ഗോൾ നേടിയ ഒഡിഷ ഇരുപത് ഗോളാണ് വഴങ്ങിയത്. 15 പോയിന്റുള്ള ജംഷെഡ്പൂരിന്റെ സ്ഥിതിയും മെച്ചമല്ല. ഒൻപതാം സ്ഥാനത്താണിപ്പോൾ ജംഷെഡ്പൂർ. 

സീസണിലെ ആദ്യപാദത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. ജംഷഡ്‌പൂരിനായി നെരിജസ് വാല്‍സ്‌കിസും ഒഡിഷയ്‌ക്കായി ഡീഗോ മൗറീഷ്യോയും ഇരട്ട ഗോള്‍ നേടി. 

ഇടഞ്ഞ കൊമ്പനെ എടികെയും തളച്ചു

ഇന്നലത്തെ ആദ്യ മത്സരത്തില്‍ എടികെ മോഹൻ ബഗാനോട് 2-3ന്‍റെ തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. സീസണില്‍ മഞ്ഞപ്പടയുടെ ആറാം തോല്‍വിയാണിത്. ഇരട്ടഗോളുമായി റോയ് കൃഷ്ണയാണ് എടികെ മോഹൻ ബഗാനെ വിജയവഴിയിലേക്ക് നയിച്ചത്. മാര്‍സലീഞ്ഞോയാണ് മറ്റൊരു സ്‌കോറര്‍. എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മറുപടി ഗാരി ഹൂപ്പറിലും കോസ്റ്റ നൊമെയ്നേസുവിലും ഒതുങ്ങി. 27 പോയിന്റുമായി എടികെ ബഗാൻ രണ്ടാംസ്ഥാനത്ത് തുടരുന്നു. 15 പോയിന്‍റുള്ള ബ്ലാസ്റ്റേഴ്സ് ഒൻപതാമതാണ്.

പ്രതീക്ഷ കൂട്ടി ഹൈദരാബാദ്

അതേസമയം ഐഎസ്‌എല്ലിൽ പ്ലേ ഓഫ് സാധ്യത സജീവമാക്കി ഹൈദരാബാദ് എഫ്‌സി. ഹൈദരാബാദ് എതിരില്ലാത്ത രണ്ട് ഗോളിന് മുൻ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയെ തോൽപിച്ചു. ഇരുപത്തിയെട്ടാം മിനിറ്റില്‍ ഫ്രാൻസിസ്‌കോ സാൻഡാസയും കളിതീരാൻ എട്ട് മിനിറ്റുള്ളപ്പോൾ ജോയൽ ചിയാനീസും വലകുലുക്കി. 15 കളിയിൽ 22 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 16 പോയിന്റുള്ള ചെന്നൈയിൻ ഏഴാം സ്ഥാനത്തും.

മെസിയുടെ കരാര്‍ വിവരങ്ങള്‍ ചോര്‍ന്ന സംഭവം; നിയമനടപടിയുമായി ബാഴ്‌സലോണ