മത്സരത്തിന്‍റെ ആദ്യ പത്തുമിനിറ്റ് എ‍ടികെ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എടികെയുടെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാനാണ് ഒഡീഷ ആദ്യ നിമിഷങ്ങളില്‍ ശ്രമിച്ചത്.

പനജി: ഐഎസ്എല്ലില്‍ ആദ്യ ജയം തേടിയിറങ്ങിയ ഒഡീഷ് എഫ്‌സിയും ഹാട്രിക്ക് ജയം സ്വന്തമാക്കാനിറങ്ങിയ എ ടി കെ മൊഹന്‍ ബഗാനും തമ്മിലുള്ള പോരാട്ടത്തിന്‍റെ ആദ്യപകുതി ഗോള്‍രഹിതം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. കഴിഞ്ഞ മത്സരങ്ങളില്‍ കളിച്ച ടീമില്‍ ഓരോ മാറ്റങ്ങളുമായാണ് ഇരു ടീമുകളം കളത്തിലിറങ്ങിയത്. എടികെയില്‍ മന്‍വീര്‍ സിംഗും ഒഡീഷയില്‍ ഡീഗോ മൗറീഷ്യോയും ആദ്യ ഇലവനിലെത്തി.

Add Asianetnews as a Preferred SourcegooglePreferred

മത്സരത്തിന്‍റെ ആദ്യ പത്തുമിനിറ്റ് എ‍ടികെ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്. എടികെയുടെ ആക്രമണങ്ങളെ ചെറുത്തുനില്‍ക്കാനാണ് ഒഡീഷ ആദ്യ നിമിഷങ്ങളില്‍ ശ്രമിച്ചത്. തുടക്കത്തിലെ എടികെയ്ക്ക് അനുകൂലമായി ബോക്സിന് പുറത്ത് ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഗോളിലേക്ക് ലക്ഷ്യംവെക്കാനായില്ല.

23-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം എടികെയുടെ സൂപ്പര്‍ താരം റോയ് കൃഷ്ണ നഷ്ടമാക്കി. തൊട്ടുപിന്നാലെ ഒഡീഷ സൂപ്പര്‍ താരം മാഴ്സലീനോയുടെ ഷോട്ട് പോസ്റ്റ് മുകളിലൂടെ പറന്നു. 34-ാം മിനിറ്റില്‍ മുന്നിലെത്താനുള്ള തുറന്ന അവസരം ഒഡിഷയുടെ ജേക്കബ് ട്രാട്ട് നഷ്ടമാക്കി. പിന്നാലെ ആക്രമണം കനപ്പിച്ച ഒഡീഷ ബഗാനെ സമ്മര്‍ദ്ദത്തിലാക്കിയെങ്കിലും ഗോള്‍ മാത്രം വന്നില്ല.

ആദ്യപകുതിയില്‍ പന്തടക്കത്തിലും പാസിംഗിലും മുന്നിലെത്തിയത് എടികെയായിരുന്നു. എന്നാല്‍ ആദ്യ നിമിഷങ്ങളിലെ പതര്‍ച്ചക്ക് ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ഒഡിഷ നാല് കോര്‍ണറുകള്‍ ആദ്യ പകുതിയില്‍ സ്വന്തമാക്കി.