ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള്‍ ഗോവയുടെ വിജയത്തില്‍ നിര്‍ണായകമായി. ഓര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് ഈസ്റ്റ് ബംഗാള്‍ താരത്തിന്റെ ദാനമായിരുന്നു.

ഫറ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) എഫ്‌സി ഗോവയ്ക്ക് (FC Goa) ആദ്യജയം. ത്രില്ലറിനൊടുവില്‍ ഈസ്റ്റ് ബംഗാളിനെ (East Bengal) 4-3നാണ് ഗോവ തോല്‍പ്പിച്ചത്. ആല്‍ബെര്‍ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള്‍ ഗോവയുടെ വിജയത്തില്‍ നിര്‍ണായകമായി. ഓര്‍ട്ടിസ് മെന്‍ഡോസ ഒരു ഗോള്‍ നേടിയപ്പോള്‍ മറ്റൊന്ന് ഈസ്റ്റ് ബംഗാള്‍ താരത്തിന്റെ ദാനമായിരുന്നു. അന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോള്‍ നേടി. അമിര്‍ ഡെര്‍വിസെവിച്ചിന്റെ വകയായിരുന്നു മറ്റൊരു ഗോള്‍. 

ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഗോവ 3-2ന് മുന്നിലായിരുന്നു. 14-ാം മിനിറ്റില്‍ നൊഗ്വേര ലോംഗ്‌റേഞ്ച് ഷോട്ടിലൂടെ ആദ്യഗോള്‍ നേടി. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ മറുപടിയും മറ്റൊരു ലോംഗ്‌റേഞ്ചിലൂടെയായിരുന്നു. പെരോസെവിച്ചിന്റെ വക സമനില ഗോള്‍. 32-ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ മെന്‍ഡോസ ഗോവയ്ക്ക് ലീഡ് നല്‍കി. എന്നാല്‍ 37-ാം മിനിറ്റില്‍ ഡെര്‍വിസെവിച്ചിന്റെ സമനില ഗോളെത്തി. എന്നാല്‍ പെരോസെവിച്ചിന്റെ സെല്‍ഫ് ഗോള്‍ ഗോവയെ മുന്നിലെത്തിച്ചു. 

സെല്‍ഫ് ഗോളിന് പെരോസെവിച്ച് തന്നെ പ്രായശ്ചിതം ചെയ്തു. സ്‌കോര്‍ 3-3. എന്നാല്‍ ഗോവ പിന്നോട്ട് പോയില്ല. 80-ാം മിനിറ്റില്‍ നൊഗ്വേരയുടെ വിജയമുറപ്പിച്ച ഗോള്‍ പിറന്നു. 

ജയത്തോടെ ഗോവയ്ക്ക് നാല് മത്സരങ്ങളില്‍ നിന്ന് പോയിന്റായി. അഞ്ച് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ അവസാന സ്ഥാനത്താണ്. മൂന്്‌ന മത്സരങ്ങള്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.