Asianet News MalayalamAsianet News Malayalam

നോര്‍ത്ത് ഈസ്റ്റ്- എഫ്‌സി ഗോവ ഐ എസ് എല്‍ മത്സരത്തിനിടെ പരിശീലകര്‍ തമ്മില്‍ കയ്യാങ്കളി

നോര്‍ത്ത് ഈസ്റ്റിന്റെ മുപ്പത്തിയഞ്ചുകാരന്‍ ജെറാര്‍ഡ് നസ്സും ഗോവയുടെ മുപ്പത്തിയൊന്‍പതുകാരന്‍ യുവാന്‍ ഫെറാന്‍ഡോയും. ഇരുവരും സ്‌പെയ്‌നില്‍ നിന്നുള്ളവര്‍.

NEUFC and FC Goa coaches involved in ugly spat on the touchline
Author
Fatorda, First Published Dec 1, 2020, 1:51 PM IST

ഫറ്റോര്‍ഡ: ഐ എസ് എല്ലിനിടെ പരിശീലകരുടെ കയ്യാങ്കളി. ഗോവന്‍ കോച്ച് ഫെറാന്‍ഡോയും നോര്‍ത്ത് ഈസ്റ്റ് കോച്ച് ജെറാര്‍ഡുമാണ് മത്സരത്തിനിടെ നിലവിട്ട് പെരുമാറിയത്. ഐ എസ് എല്‍ ഏഴാം സീസണില്‍ യുവപരിശീലകരുടെ നേര്‍ക്കുനേര്‍പോരാട്ടമായിരുന്നു ഗോവ- നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം. നോര്‍ത്ത് ഈസ്റ്റിന്റെ മുപ്പത്തിയഞ്ചുകാരന്‍ ജെറാര്‍ഡ് നസ്സും ഗോവയുടെ മുപ്പത്തിയൊന്‍പതുകാരന്‍ യുവാന്‍ ഫെറാന്‍ഡോയും. ഇരുവരും സ്‌പെയ്‌നില്‍ നിന്നുള്ളവര്‍.

സൗഹൃദ സംഭാഷണത്തോടെയാണ് തുടങ്ങിയെങ്കിലും കളിതുടങ്ങിയതോടെ മട്ടുംഭാവവും മാറി. ഇരുടീമും ഓരോഗോളടിച്ച് ഒപ്പത്തിനൊപ്പം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഇഡ്രിസ സില്ലയെ പിന്‍വലിച്ച് ക്വസി അപ്പിയയെ പകരക്കാരനായി ഇറക്കവേയാണ് ഗോവന്‍ കോച്ച് യുവാന്‍ ഫെറാന്‍ഡോ ക്ഷുഭിതനായത്. സമയം വൈകിപ്പിക്കുന്നുവെന്നായിരുന്നു പരാതി. ജെറാര്‍ഡ് നസ്സും തിരിച്ചടിച്ചതോടെ മത്സരത്തിനിടെ റഫറിക്ക് ആദ്യമായി മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടിവന്നു.

കോച്ചിംഗ് സ്റ്റാഫും താരങ്ങളും ചേര്‍ന്നാണ് പരിശീലകരെ ശാന്തരാക്കിയത്. മത്സരം പുരോഗമിക്കവേ ഗോവന്‍ താരം ആല്‍ബര്‍ട്ടോ നൊഗ്വേറ നോര്‍ത്ത് ഈസ്റ്റ് കോച്ചിനെ തള്ളിയിട്ടു. തന്റെ കളിക്കാരന്റെ മോശം പെരുമാറ്റത്തെ കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയായിരുന്നു ഗോവന്‍ കോച്ച് ചെയ്തത്.

ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ മുഖത്തേക്ക് നോക്കാതെയാണ് ഗോവന്‍ കോച്ച് , ജെറാര്‍ഡിനെ അഭിവാദ്യം ചെയ്തത്. ഇതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു യുവാന്‍ ഫെറാന്‍ഡോയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios