ഇരുടീമും 19 ഗോള്‍ വീതം നേടിയിട്ടുണ്ട്. എന്നാല്‍ ഗോവ 14 ഗോള്‍ വഴങ്ങിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 18 ഗോളാണ് വഴങ്ങിയത്. 

ഫറ്റോര്‍ഡ: ഐഎസ്എല്‍ പ്ലേ ഓഫ് ഉറപ്പിക്കാന്‍ മത്സരിക്കുന്ന എഫ്‌സി ഗോവയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് നേര്‍ക്കുനേര്‍. ഇരു ടീമുകള്‍ക്കും 14 മത്സരങ്ങളില്‍നിന്ന് 21 പോയിന്റാണുള്ളത്. എന്നാല്‍ ഗോള്‍ ശരാശരി കണക്കിലെടുത്ത് ഗോവ നാലാം സ്ഥാനത്തും നോര്‍ത്ത് ഈസ്റ്റ് അഞ്ചാമതുമാണ്. ഇരുടീമും 19 ഗോള്‍ വീതം നേടിയിട്ടുണ്ട്. എന്നാല്‍ ഗോവ 14 ഗോള്‍ വഴങ്ങിയപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് 18 ഗോളാണ് വഴങ്ങിയത്. സീസണിലെ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇരുടീമും ഓരോ ഗോള്‍വീതം നേടി സമനില പാലിക്കുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഖാലിദ് ജമീലിന്റെ കീഴില്‍ ഇറങ്ങുന്ന നോര്‍ത്ത് ഈസ്റ്റ് കഴിഞ്ഞ മൂന്ന് മത്സരത്തിലും വിജയിച്ചിരുന്നു. ടീമിന്റെ മോശം പ്രകടനത്തിന്റെ സ്പാനിഷ് കോച്ച് ജെറാര്‍ഡ് നസിനെ നേരത്തെ നോര്‍ത്ത് ഈസ്റ്റ് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ഖാലിദ് ജമീല്‍ പരിശീലകനാകുന്നത്. ഗോവയ്ക്ക് കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സമനിലയായിരുന്നു ഫലം. ഇന്ന് ജയിച്ചാല്‍ മൂന്നാം സ്ഥാനത്തേക്ക് കയറാന്‍ അവസരമുണ്ട്. 

ഇന്നലെ നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റി എഫ്‌സിയോട് പരാജയപ്പെട്ടിരുന്നു. 15 മത്സരങ്ങളില്‍ 33 പോയിന്റുള്ള മുംബൈ ഒന്നാമതാണ്. 16 മത്സരങ്ങളില്‍ 15 പോയിന്റ് മാത്രമുള്ള ബ്ലാസ്‌റ്റേഴസ് ഒമ്പതാം സ്ഥാത്തും. 

ഈസ്റ്റ് ബംഗാള്‍ കോച്ചിന് വിലക്ക്

മുംബൈ: റഫറിമാരെ വിമര്‍ശിച്ച ഈസ്റ്റ് ബംഗാള്‍ കോച്ച് റോബീ ഫ്‌ളവര്‍ക്ക് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ നാല് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. വിലക്കിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴയും നല്‍കണം. എഐഎഫ്എഫ്‌ന്റെ അച്ചടക്ക സമിതിയാണ് വിലക്കും പിഴയും ചുമത്തിയത്. എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടത്തിയ പരാമര്‍ശത്തിനാണ് നടപടി.