കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത് നല്ലതാണ്. എന്നാല്‍ അതോടൊപ്പം ഗുണനിലവാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കൊച്ചി: കൊവിഡ് പ്രതിരോധത്തിനുള്ള പിപിഇ കിറ്റ് അടക്കമുള്ള ഉത്പന്നങ്ങളുടെ വില സർക്കാർ പുതുക്കി നിശ്ചയിച്ചത്തിൽ ആശങ്ക അറിയിച്ച് ആരോഗ്യ പ്രവർത്തകർ. കുറഞ്ഞ വിലയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രവർത്തകരുടെ സുരക്ഷയ്ക്ക് ഭീക്ഷണിയാണെന്ന് പ്രമുഖ ക്യാൻസർ രോഗവിദഗ്ധൻ വിപി ഗംഗാധരൻ പറഞ്ഞു.

കൊവിഡ് പ്രതിരോധ സാമഗ്രികള്‍ക്ക് അമിതമായ വില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സർക്കാർ വില നിയന്ത്രണം നടപ്പാക്കിയത്. പിപിഇ കിറ്റിന് 273 രൂപ, എൻ95 മാസ്കിന് 22 രൂപ, ഫേസ് ഷിൽഡ് 21 രൂപ എന്നിങ്ങനെയാണ് സർക്കാർ നിശ്ചയിച്ച പുതിയ നിരക്ക്. എന്നാൽ വിലനിയന്ത്രണം കൊണ്ടുവരുന്നതോടെ ഗുണനിലവാരമില്ലാത്ത പിപിഇ കിറ്റുകളാകും വിപണിയിലെത്തുകയെന്നും ആരോഗ്യപ്രവര്‍ത്തകർ പറയുന്നു.

രോഗികളുമായി നേരിട്ട് ഇടപെടുന്നവരാണ് പിപിഇ കിറ്റ് ധരിക്കുന്നത്. നിലവാരം കുറഞ്ഞ കിറ്റുകള്‍ ഉപയോഗിച്ചാൽ രോഗം പിടിക്കാൻ സാധ്യത കൂടുതലാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ രോഗ ബാധയുണ്ടായാല്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം തന്നെ താളം തെറ്റുമെന്ന പരാതിയുമായി ഡോക്ടര്‍മാര്‍ രംഗത്തുവന്നത്. കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുന്നത് നല്ലതാണ്. എന്നാല്‍ അതോടൊപ്പം ഗുണനിലവാരവും ഉറപ്പാക്കാനും സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona