കൊവിഡ് കാലത്ത് 12 കോടിയുടെ ഭാഗ്യശാലി ആരാകും ? ഓണം ബമ്പർ നറുക്കെടുപ്പ് നാളെ
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു.
തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഭാഗ്യശാലിയെ നാളെ അറിയാം. നാളെ (സെപ്റ്റംബർ 20 ഞായറാഴ്ച) ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. 12 കോടിയാണ് തിരുവോണം ബമ്പറിന് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറുപേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. നാലാം സമ്മാനമായി 12 പേർക്ക് 5 ലക്ഷം രൂപ വീതം നൽകും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ മറ്റ് അനവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയാണ് ടിക്കറ്റ് വില.
കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് ഇത്തവണ മികച്ച വിൽപ്പനയാണ് ഉണ്ടായത്. നാല് ഘട്ടങ്ങളിലായി അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വ്യാഴാഴ്ചയോടെ വിറ്റുതീർന്നു. ആവശ്യക്കാർ കൂടിയതോടെ 2.1 ലക്ഷം ടിക്കറ്റുകൾ കൂടി അടിയന്തരമായി അച്ചടിച്ച് വിതരണത്തിന് എത്തിച്ചതായി ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. ഇതിന്റെ വിപണനത്തിനായി ഭാഗ്യക്കുറി ഓഫീസുകൾ ഇന്നും തുറന്ന് പ്രവർത്തിച്ചു.
Read Also: ഓണം ബമ്പർ ഭാഗ്യാന്വേഷികളിൽ വർദ്ധന; ഇതുവരെ വിറ്റുപോയത് 42 ലക്ഷം ടിക്കറ്റുകൾ, നറുക്കെടുപ്പ് ഞായറാഴ്ച
കഴിഞ്ഞ വർഷം തിരുവോണം ബമ്പറിന്റെ 46 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. 2017ൽ വിറ്റഴിഞ്ഞ 65 ലക്ഷം ടിക്കറ്റുകളാണ് തിരുവോണം ബമ്പറിന്റെ നിലവിലെ റെക്കോർഡ് വിൽപന.