ലോക്ക്ഡൗൺ; ലോട്ടറി ഏജന്റുമാർക്കും വിഷമകാലം, കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് രൂപയുടെ ടിക്കറ്റുകൾ
ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ വലിയ തിരിച്ചടി തങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നും ഏജന്റുമാർ പറയുന്നു.
കോഴിക്കോട്: കൊവിഡ് 19 ഭീതിയില്‍ കവലകള്‍ നിശ്ചലമായതോടെ ദുരിതത്തിലായിരിക്കുകയാണ് സംസ്ഥാനത്തെ ലോട്ടറി വില്‍പ്പനക്കാരും ഏജന്റുമാരും. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ലോട്ടറി വില്‍പന നിർത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. വാങ്ങാനും വില്‍ക്കാനും ആളില്ലാതായതോടെ ലക്ഷക്കണക്കിന് രൂപയുടെ ലോട്ടറികളാണ് കടകളില്‍ കെട്ടിക്കിടക്കുന്നത്.
ഈ പ്രതിസന്ധിയിൽ തങ്ങളുടെ കൈവശമുള്ള ലോട്ടറി ടിക്കറ്റുകൾ സർക്കാർ തിരിച്ചെടുക്കണമെന്നാണ് ഏജന്റുമാരുടെ ആവശ്യം. തന്റെ കടയിൽ ഏകദേശം മുപ്പത് ലക്ഷത്തോളം രൂപയുടെ ടിക്കറ്റുകളാണ് കെട്ടിക്കിടക്കുന്നതെന്ന് കോഴിക്കോട് നഗരത്തിലെ ലോട്ടറി ഏജന്‍റായ ഭവേഷ് പറയുന്നു.
'വലിയ നഷ്ടമാണ് ഞങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് സർക്കാർ ഈ ടിക്കറ്റുകള്‍ തിരിച്ചെടുക്കണം. പകരം പുതിയ ടിക്കറ്റുകൾ പ്രിന്‍റ് ചെയ്യുമ്പോള്‍ മുപ്പത് രൂപയാക്കി വില കുറച്ചിട്ട് ഏജന്‍സികൾക്ക് നല്‍കണം' മഹേഷ് പറയുന്നു.
ലോക്ക്ഡൗൺ കാലത്തിനപ്പുറം ഇനി വരാൻ പോകുന്നത് മഴക്കാലമാണ്. ഈ അവസരത്തിൽ ലോട്ടറി കച്ചവടം പകുതിയായി കുറയും. ഇതിനെതിരെ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിച്ചില്ലെങ്കിൽ വലിയ തിരിച്ചടി തങ്ങള്‍ക്ക് നേരിടേണ്ടി വരുമെന്നും ഏജന്റുമാർ പറയുന്നു.