ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും.

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു. ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന്‌ 2750 രൂപയയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ്‌ ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.

പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ ഓണക്കിറ്റ്‌

സംസ്ഥാനത്ത്‌ പൂട്ടികിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക്‌ സപ്ലൈകോ ഓണക്കിറ്റ്‌ വാങ്ങുന്നതിനായി 1000 രൂപയുടെ വീതം ഗിഫ്‌റ്റ്‌ കൂപ്പണുകൾ വിതരണം ചെയ്യും. 2149 തൊഴിലാളികൾക്ക്‌ കിറ്റ്‌ ഉറപ്പാക്കാൻ 21.49 ലക്ഷം രൂപ അനുവദിച്ചു. ഖാദി തൊഴിലാളി ഉത്സവ ബത്ത 250 രൂപ വർധിപ്പിച്ചു

പരമ്പരാഗത തൊഴിലാളികൾക്ക്‌ 50 കോടി അനുവദിച്ചു

പരമ്പരാഗത മേഖലയിലെ തൊഴിലാളികൾക്ക്‌ ഓണത്തിന്റെ ഭാഗമായി 50 കോടി രൂപയുടെ അധിക സഹായം സർക്കാർ അനുവദിച്ചു. മിനിമം കൂലി ഉറപ്പാക്കൽ (ഇൻകം സപ്പോർട്ട്‌ സ്‌കീം) പദ്ധതിയിലാണ്‌ തുക ലഭ്യമാക്കിയത്‌. 3,79,284 തൊഴിലാളികൾക്ക്‌ ഓണക്കാല ആനുകൂല്യം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കയർ, മത്സ്യബന്ധനം, കൈത്തറി, ഖാദി, ഈറ്റ, കാട്ടുവള്ളി, തഴ, ബീഡി ആൻഡ്‌ സിഗാർ മേഖലകളിലെ ഇൻകം സപ്പോർട്ട്‌ സ്‌കീം ആനുകൂല്യമാണ്‌ വിതരണം ചെയ്യുന്നത്‌.