കഴിഞ്ഞ വർഷം ആകെ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു. ഇത് ഇക്കുറി 534670 ആക്കി ഉയർത്തി
തിരുവനന്തപുരം: തിരുവോണം ബംപർ ലോട്ടറിയുടെ ആദ്യ ദിനം റെക്കോർഡ് വിൽപ്പന. ആദ്യം ദിവസം നാലര ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് വിറ്റുപോയത്. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. 25 കോടി സമ്മാനത്തുകയുള്ള ടിക്കറ്റ് വാങ്ങാനാണ് സംസ്ഥാനത്തെമ്പാടും തിരക്കേറിയത്. കഴിഞ്ഞ വർഷം ആദ്യ ദിവസം ഒന്നര ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്നലെയാണ് തിരുവോണം ബംമ്പര്‍ ടിക്കറ്റ് വിൽപ്പന തുടങ്ങിയത്.
ഇക്കുറി മുൻവർഷത്തിൽ നിന്നും വ്യത്യസ്തമായാണ് തിരുവോണം ബംപർ സമ്മാന പദ്ധതി. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാം സമ്മാനം അടിക്കുന്ന ഇരുപത് പേർക്ക് ഒരു കോടി രൂപ വീതം ലഭിക്കും. അൻപത് ലക്ഷം വീതം ഇരുപത് പേർക്ക് മൂന്നാം സമ്മാനവുമുണ്ട്. തീർന്നില്ല ആയിരം രൂപ വരെയുള്ള സമ്മാനങ്ങൾക്ക് അർഹരാകുന്നവരുടെ എണ്ണവും കൂട്ടിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ആകെ സമ്മാനങ്ങളുടെ എണ്ണം 397911 ആയിരുന്നു. ഇത് ഇക്കുറി 534670 ആക്കി ഉയർത്തി. ലോട്ടറി വിൽപ്പനക്കാരുടെ കമ്മീഷനും വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സർക്കാരിന് ലോട്ടറി വിൽപ്പനയിലാണ് എല്ലാ പ്രതീക്ഷയും. ധനമന്ത്രിക്ക് തന്നെ ബംപർ അടിക്കട്ടെയെന്നായിരുന്നു ഗതാഗത മന്ത്രിയുടെ ആശംസ. സുരക്ഷ മുൻ നിർത്തി വ്യാജ ടിക്കറ്റ് തടയാൻ തിരുവോണം ബംപർ ടിക്കറ്റുകൾ ഫ്ലൂറസന്റ് മഷിയിലാണ് അച്ചടിച്ചത്. മുൻ വർഷം അച്ചടിച്ച മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. സെപ്റ്റർ 20 ന് ബംപർ ടിക്കറ്റ് നറുക്കെടുക്കും. ഭാഗ്യശാലികൾക്ക് സർക്കാർ വക പരിശീലനവും നൽകും.
അതിനിടെ കഴിഞ്ഞ ദിവസം നറുക്കെടുത്ത മൺസൂൺ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ 11 പേർക്കാണ് ലഭിച്ചത്. ഇവർ ഒരുമിച്ച് വാങ്ങിയതാണ് ടിക്കറ്റ്. ഒൻപത് പേർ 25 രൂപയും രണ്ട് പേർ ചേർന്ന് 25 രൂപയും എടുത്താണ് ടിക്കറ്റ് വാങ്ങിയത്. 10 കോടി രൂപയാണ് മൺസൂൺ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. MB 200261 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം രൂപ വീതം അഞ്ച് പേർക്കാണ് രണ്ടാം സമ്മാനം.
