11:17 AM (IST) Oct 23

വിഴിഞ്ഞത്ത് രണ്ടാമത്തെ ക്രെയിനും ഇറക്കി; ഇനി ഇറക്കാനുള്ളത് 1100 ടണ്‍ ഭാരമുള്ള ക്രെയിൻ, സെൻഹുവ നാളെ മടങ്ങും

ചൈനീസ് ചരക്ക് കപ്പലായ സെൻഹുവ 15 ൽ വിഴിഞ്ഞം തുറമുഖത്ത് എത്തിച്ച ക്രെയിനുകളിൽ ഒന്ന് കൂടി ഇന്നലെ കരയ്ക്കിറക്കി. റെയിൻ മൗണ്ടഡ് ഗാൻട്രി ക്രെയിനുകളിൽ രണ്ടാമത്തെതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം കരയ്ക്കിറക്കിയത്. ഇന്നലെ പുലർച്ചെ 4 മണിയോടെ ക്രെയിൻ പുറത്തിറക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ശക്തമായ കടൽ ക്ഷോഭം കാരണം ഇറക്കാനായില്ല. ഇതോടെ ആദ്യ ശ്രമം 8 മണിയോടെ ഉപേക്ഷിച്ചു. 

11:16 AM (IST) Oct 23

സ്‌കൂട്ടറില്‍ എംഡിഎംഎ ഒളിപ്പിക്കാന്‍ പുതിയ വഴി; പിടികൂടി പൊലീസ്

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കല്ലാച്ചി വിഷ്ണുമംഗലം സ്വദേശി വണ്ണത്താം വീട്ടില്‍ വിഷ്ണു (21) ആണ് അറസ്റ്റിലായത്. പ്രതിയില്‍ നിന്ന് എംഡിഎംഎയും 10.55 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിഷ്ണുവിനെ പിടികൂടിയത്. സ്‌കൂട്ടറിന്റെ സിറ്റിനടിയില്‍ പോളിത്തീന്‍ കവറുകളില്‍ സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന് ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

11:16 AM (IST) Oct 23

16കാരിക്ക് മസ്തിഷ്ക മരണം, ഇറാനില്‍ വീണ്ടും ഹിജാബ് വിവാദം; മര്‍ദിച്ചെന്ന ആരോപണം തള്ളി പൊലീസ്

ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനില്‍ പൊലീസ് മര്‍ദിച്ച് കോമയിലായെന്ന് ആരോപണമുയര്‍ന്ന 16 കാരിക്ക് മസ്തിഷ്ക മരണം സംഭവിച്ചു. അര്‍മിത ഗെരാവവന്ദ് എന്ന പെണ്‍കുട്ടിക്കാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കുർദിഷ് - ഇറാനിയൻ ഹെൻഗാവ് പോലുള്ള അവകാശ പോരാട്ടം നടത്തുന്ന ഗ്രൂപ്പുകളാണ് അർമിത ഗെരാവന്ദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ആദ്യം പുറത്തുവിട്ടത്

11:15 AM (IST) Oct 23

മണിപ്പൂര്‍ കലാപം; കൊലപാതക ശ്രമത്തിന് മുൻ യുവമോർച്ച സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റിൽ

മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുന്‍ യുവ മോര്‍ച്ച നേതാവിനെ മണിപ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ യുവമോര്‍ച്ച മണിപ്പൂര്‍ സംസ്ഥാന അധ്യക്ഷന്‍ മനോഹർമ ബാരിഷ് ശർമ്മയാണ് അറസ്റ്റിലായത്. ഇംഫാലിൽ ഒക്ടോബർ 14 ന് നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റിരുന്നു. ഇംഫാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രാത്രിയിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പിലെ മുഖ്യപ്രതിയാണ് ബിരാഷ് ശര്‍മ്മയെന്ന് പൊലീസ് പറഞ്ഞു.

08:50 AM (IST) Oct 23

വന്ദേഭാരതിന് ചെങ്ങന്നൂരില്‍ വമ്പന്‍ സ്വീകരണം, ട്രെയിനുകളുടെ പിടിച്ചിടലില്‍ പ്രതികരണവുമായി വി മുരളീധരന്‍

വന്ദേഭാരതിന് ചെങ്ങന്നൂരില്‍ ഊഷ്മള സ്വീകരണം. സ്റ്റോപ്പ് അനുവദിച്ചശേഷം ഇന്ന് രാവിലെ 6.53നാണ് ട്രെയിന്‍ ചെങ്ങന്നൂരിലെത്തിയത്. രണ്ടു മിനുട്ട് നിര്‍ത്തിയശേഷം 6.55ന് യാത്ര തിരിച്ചു. ഇതിനിടയിലാണ് ട്രെയിനിന് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നൂറുകണക്കിനുപേര്‍ സ്വീകരിച്ചത്. കേന്ദ്ര മന്ത്രി വി മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എംപി തുടങ്ങിയവര്‍ ഉള്‍പ്പെടെ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു. പൂക്കള്‍ വാരിയെറിഞ്ഞും ആര്‍പ്പുവിളിച്ചുമാണ് ട്രെയിനിനെ വരവേറ്റത്. ട്രെയിനുകളുടെ പിടിച്ചിടലുമായി ബന്ധപ്പെട്ട പരാതികള്‍ പുതിയ റെയില്‍വെ ടൈംടേബിള്‍ വരുന്നതോടെ പരിഹാരമാകുമെന്ന് വി. മുരളീധരന്‍ പറഞ്ഞു

08:50 AM (IST) Oct 23

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക്, മുന്നൊരുക്കം ശക്തമാക്കി, തീവ്രമഴക്കും കാറ്റിനും സാധ്യത

തേജ് ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് അടുത്തു തുടങ്ങിയതോടെ നേരിടാനുള്ള മുന്നൊരുക്കം ശക്തമാക്കി ഒമാൻ. രണ്ടു പ്രവിശ്യകളിൽ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 200 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് നിലവിൽ ഒമാൻ തീരത്തേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. അൽദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലാണ് കാര്യമായ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളത്. തീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഇന്നും നാളെയും നിർണായകമാണ്. ദോഫാർ ഗവർണറേറ്റിലെ ദ്വീപുകളിൽ നിന്നും, തീരപ്രദേശങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുകയാണ്. ദോഫാർ ഗവർണറേറ്റിലും, അൽ വുസ്ത ഗവർണറേറ്റിലെ അൽ ജസാർ വിലായത്തിലും ആണ് അവധി. 20 സെന്‍റമീറ്റർ നു മുകളിൽ മഴ പെയ്യും. 70 കിലോമീറ്ററിന് മുകളിൽ വരെ വേഗത്തിൽ കാറ്റ് വീശുമെന്നുമാണ് മുന്നറിയിപ്പ്

08:49 AM (IST) Oct 23

ഗാസയില്‍ അഭയാര്‍ഥി ക്യാമ്പിനുനേരെ വ്യോമാക്രമണം, 30 പേര്‍ കൊല്ലപ്പെട്ടു

ഗാസ സിറ്റിയില്‍നിന്നും നാലു കിലോമീറ്റര്‍ അകലെയായുള്ള ജബലിയയിലെ അഭയാർത്ഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേരയാണ് ബോംബാക്രമണം ഉണ്ടായത്. ഒരുപാട് പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ആക്രമണങ്ങൾ ഉടൻ നിർത്തണമെന്നും സാധാരണക്കാർ കൊല്ലപ്പെടുന്നത് അംഗീകരിക്കാനാകില്ലെന്നും ഫ്രാൻസീസ് മാർപാപ്പ പ്രതികരിച്ചു

08:49 AM (IST) Oct 23

ബംഗാള്‍ ഉൾക്കടലില്‍ ഹമൂണ്‍ ചുഴലിക്കാറ്റ്, സംസ്ഥാനത്ത് ഇന്നും മഴക്ക് സാധ്യത; എട്ടു ജില്ലകളിൽ യെല്ലോ അല‌ർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. ഒറ്റപ്പെട്ടതും ശക്തവുമായ മഴക്ക് സാധ്യതയുള്ളതിനാല്‍ എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട് എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുള്ളത്. ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.