ലീഗിനും അനുകൂല നിലപാട് തന്നെ .ലീഗ് മുന്നണി യോഗത്തിൽ ഈ അഭിപ്രായത്തോട് യോജിച്ചു സംസാരിച്ചുവെന്നും കെപിസിസി പ്രസിഡണ്ട്.

ദില്ലി:ഗവർണർ വിഷയത്തിൽ പാർട്ടിയിൽ ഭിന്നത ഇല്ലെന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍ വ്യക്തമാക്കി. കെ സി വേണുഗോപാല്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തെ അടിസ്ഥാനമാക്കി ആണ് പ്രതികരിച്ചത്. അദ്ദേഹത്തിന് ഇപ്പൊൾ കാര്യങ്ങൾ ബോധ്യമായി എന്ന് കരുതുന്നുവെന്നും കെ സുധാകരന്‍. വിഡി സതീശനും ചെന്നിത്തലയുമായും ചർച്ച നടത്തി. ലീഗിനും അനുകൂല നിലപാട് തന്നെ. ലീഗ് മുന്നണി യോഗത്തിൽ ഈ അഭിപ്രായത്തോട് യോജിച്ചു സംസാരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവര്‍ണറുടെ നിലപാടിനോട് കോണ്‍ഗ്രസിലേയും ലീഗീലേയും നേതാക്കള്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ നടത്തിയ സാഹചര്യത്തിലാണ് സുധാകരന്‍റെ വിശദീകരണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിസിമാര്‍ക്കെതിരായ നീക്കത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരെ കെ മുരളീധരന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. എല്ലാ വിസിമാരേയും നിയമിച്ചത് ഈ ഗവർണർ തന്നെയാണ്. അന്ന് എന്തിന് ഇത് അംഗീകരിച്ചുവെന്ന് കെ മുരളീധരന്‍ എംപി ചോദിച്ചു.ഗവര്‍ണര്‍ വിസിമാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവർണര്‍ എടുത്തു ചാടി പ്രവർത്തിക്കുകയാണ്. ഗവർണർ രാജാവ് ആണോ? ഈ ഗവർണറെ അംഗീകരിക്കാനാവില്ല. പാർട്ടിക്ക് ഇന്ത്യയിൽ ഒരു നയമെ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നിലപാട് മുരളീധരന്‍ തള്ളി. പാർട്ടിക്ക് ഉള്ളിൽ ഇതേക്കുറിച്ച് ചർച്ചയ്ക്ക് സമയം കിട്ടിയിട്ടില്ലെന്ന് മുരളീധരൻ വ്യക്തമാക്കി.

ഗവര്‍ണറോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പമില്ലെന്ന് വി ഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.. ഘടകകക്ഷികളുമായി ആലോചിച്ച് വിഷയാധിഷ്ഠിതമായാണ് നിലപാട് എടുത്തത്. വിസിമാര്‍ മാറിനില്‍ക്കണമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നൂും സതീശന്‍ ചോദിച്ചു. എന്നാല്‍ ഗവർണറെ പിന്തുണക്കില്ലെന്ന് ലീഗ് ആവര്‍ത്തിച്ചു. ഭരണപക്ഷത്തെ മാനിക്കാത്തയാൾ പ്രതിപക്ഷത്തെയും മാനിക്കില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംവിധാനത്തെ മാനിച്ചുകൊണ്ടുവേണം ഗവർണർ പ്രവർത്തിക്കാനെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.