പിഎന്‍ബി തിരിമറി:' ഇനി 10.8കോടി രൂപ കിട്ടാനുണ്ട്,ദിവസവും സ്റ്റേററ്മെന്‍റ് എടുത്ത് മോണിറ്റർ ചെയ്യും'
പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം പരിശോധന ശക്തമാക്കുമെന്നും കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്കിലെ അക്കൗണ്ട് തിരിമറിയില്‍ കോഴിക്കോട് കോര്‍പറേഷന് ഇനി 10.8കോടി രൂപകിട്ടാനുണ്ടെന്ന് മേയര്‍ ബിന ഫിലിപ്പ് അറിയിച്ചു.12.62ലക്ഷം പലിശ അടക്കമാണിത്.പണം തിരികെ തരുമെന്ന് ബാങ്ക് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓഡിറ്റ് വിഭാഗം പരിശോധന നടത്താറുണ്ട്.ക്രമക്കേട് കണ്ടെത്തുന്നതിന് തൊട്ടുമുമ്പുള്ള സ്റ്റേറ്റ് മെന്റ് പ്രകാരം കണക്കുകളിൽ പിഴവുണ്ടായിരുന്നില്ല.ഇനി ദിവസവും സ്റ്റേറ്റ് മെന്റ് എടുത്ത് മോണിറ്റർ ചെയ്യാൻ സംവിധാനം ഉണ്ടാക്കുമെന്നും മേയര്‍ വ്യക്തമാക്കി.നാളെ പഞ്ചാബ് നാഷണല്‍ ബാങ്ക് ബ്രാഞ്ചുകളിൽ എൽ ഡി എഫ് നടത്താനിരുന്ന സമരത്തിൽ മാറ്റമില്ലെന്ന് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ് അറിയിച്ചു.പ്രതി കോടതിയിൽ ഉന്നയിക്കുന്ന വാദമാണ് യൂ ഡി എഫ് ഉയർത്തുന്നത്.എന്ത് കൊണ്ടാണ് ബാങ്കിൽ സമരം നടത്താൻ യൂ ഡി എഫ് തയ്യാറാകാത്തതെന്നും അദ്ദേഹം ചോദിച്ചു.
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് പിന്നില്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരടക്കമുളളവരുടെ ഗൂഡാലോചനയെന്ന് കേസിലെ പ്രതിയും ബാങ്ക് മാനേജറുമായ എം.പി റിജില്‍. താന്‍ സ്ഥലം മാറിയ ശേഷമാണ് ലിങ്ക് റോഡ് ശാഖയില്‍ തട്ടിപ്പ് നടന്നതെന്നും കോഴിക്കോട് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച റിജിലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വ്യാഴാഴ്ച വിധി പറയും. അതിനിടെ, ക്രൈംബ്രാഞ്ച് സംഘവും കോര്‍പറേഷന്‍ ഉദ്യോഗസ്ഥരും ലിങ്ക് റോഡ് ശാഖയിലെത്തി രേഖകള്‍ പരിശോധിച്ചു.
അന്വേഷണ ഉദ്യോഗസ്ഥന്‍ ടി ആന്‍റണിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പിന്നാലെ കോര്‍പറേഷന്‍ അക്കൗണ്ട്സ് ഓഫീസറുടെ നേതൃത്വത്തിലുളള സംഘവും ബാങ്കിലെത്തി. നഷ്ടപ്പെട്ടതായി കോര്‍പറേഷന്‍ പറയുന്ന തുകയും ബാങ്ക് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുകയും തമ്മില്‍ പൊരുത്തക്കോട് തുടരുന്ന സാഹചര്യത്തില്‍ ഇരു കൂട്ടരും സംയുക്ത പരിശോധനയും നടത്തി. ഉ. നഷ്ടപ്പെട്ട പണം കോര്‍പറേഷന്‍ അക്കൗണ്ടില്‍ ഇന്ന് തിരികെ നിക്ഷേപിച്ചില്ലെങ്കില്‍ നാളെ മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഒരു ശാഖയും പ്രവര്‍ത്തികകാന്‍ അനുവദിക്കില്ലെന്നാണ് സിപിഎം പ്രഖ്യാപനം.