കരുവന്നൂർ കള്ളപ്പണക്കേസ്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത് 10 ലക്ഷത്തിന്റെ പാർട്ടി ഭൂമി
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇതേവരെ 117 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് എന്നാണ്.
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കളളപ്പണക്കേസിൽ സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്റെ വെളിപ്പെടുത്തൽ. കള്ളപ്പണക്കേസിൽ ഇഡി കണ്ടുകെട്ടിയത് 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയാണ്. വെളിപ്പെടുത്താത്ത 8 ബാങ്ക് അക്കൗണ്ടുകളിലെ തുകയെന്ന് ഇഡി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് കരുവന്നൂർ കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് ഇതേവരെ 117 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത് എന്നാണ്. കഴിഞ്ഞ ദിവസം മാത്രമായി 29കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ട്. അതിൽ 10 ലക്ഷം രൂപയുടെ പാർട്ടി ഭൂമിയുണ്ട് എന്നാണ് പറയുന്നത്. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയാണെന്ന് ഇതിൽ പറയുന്നുണ്ട്.
മാത്രമല്ല, 8 ബാങ്ക് അക്കൗണ്ടുകളിലായി 63 ലക്ഷം രൂപ മരവിപ്പിച്ചിട്ടുണ്ട്. ഇത് വെളിപ്പെടുത്താത്ത സിപിഎമ്മിന്റെ ബാങ്ക് അക്കൗണ്ടുകൾ എന്നാണ് ഇഡി പറയുന്നത്. കൂടാതെ കരുവന്നൂർ കള്ളപ്പണയിടപാടിൽ പങ്കുള്ളവരിൽ നിന്ന് പാർട്ടിക്ക് പണം കിട്ടിയിട്ടുണ്ടെന്നും കള്ളപ്പണയിടപാടിന്റെ ബെനഫിഷ്യറി കൂടിയാണ് സിപിഎം എന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്. ബാങ്കിന്റെ ഭരണ സമിതി ഈ ഇടപാടുകൾക്കെല്ലാം ഒത്താശ ചെയ്തിട്ടുണ്ട്. കരുവന്നൂർ കള്ളപ്പണയിടപാടിൽ സിപിഎം ഗുണഭോക്താവാണ്. കള്ളപ്പണയിടപാടിന്റെ വരുമാനം പാർട്ടിക്ക് കിട്ടിയിട്ടുണ്ട്. ഈ പണമാണ് കരുവന്നൂർ ബാങ്കിന്റെ തന്നെ അഞ്ച് അക്കൗണ്ടുകളിലായി നിക്ഷേപിച്ചിരുന്നതെന്നാണ് ഇഡി പറയുന്നത്. ബിനാമി അനധികൃത വ്യാപകൾ അനുവദിച്ചതിന് പിന്നിൽ സിപിഎം തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നു എന്നും ഇഡി ഇപ്പോൾ വ്യക്തമാക്കുന്നുണ്ട്.