കുടിച്ച ചായയുടെ പണമായാണ് ഒരാള്‍ ഷെറീഫിന് ബാങ്ക് അകൗണ്ടിലേക്ക് അടച്ചു കൊടുത്തത്. പണം എത്തി മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് ബ്ലോക്ക് ആയി. 

അങ്കമാലി: ചായകുടിച്ച ആൾ 10 രൂപ യുപിഐ ട്രാൻസ്ഫർ ചെയ്തതിന് പിന്നാലെ അങ്കമാലിയിലെ ഹോട്ടൽ വ്യാപാരി ഷെരീഫിന്റെ അക്കൗണ്ട് ബാങ്ക് മരവിപ്പിച്ചതായി പരാതി. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതോടെ ജോലിക്കാര്‍ക്ക് കൂലി നല്‍കാനും പെരുന്നാള്‍ ആഘോഷിക്കാനും പണമില്ലാതെ ഷെരീഫ് ബുദ്ധിമുട്ടിലായി.

മാര്‍ച്ച് 29നാണ് ഷെരീഫിന്‍റെ അകൗണ്ടിലേക്ക് പത്ത് രൂപ യുപിഐ ട്രാൻസ്ഫർ ആയി എത്തിയത്. കുടിച്ച ചായയുടെ പണമായാണ് ഒരാള്‍ ഷെറീഫിന് ബാങ്ക് അകൗണ്ടിലേക്ക് അടച്ചു കൊടുത്തത്. പണം എത്തി മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് ബ്ലോക്ക് ആയി.

സംശയാസ്പദമായ ഇടപാടിനെ തുടര്‍ന്നാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നാണ് ബാങ്ക് അധികൃതർ ഷെരീഫിന് അറിയിച്ചത്.vബാങ്ക് അകൗണ്ട് മരവിപ്പിച്ചതോടെ ഷെരീഫിന്‍റെ സാമ്പത്തിക ഇടപാടെല്ലാം താറുമാറായി. പെരുന്നാള്‍ ആഘോഷം മാത്രമല്ല ജീവനക്കാരുടെ കൂലിപോലും കൊടുക്കാൻ പണമില്ലാത്ത അവസ്ഥയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഷെരീഫ് കഴിഞ്ഞ 10 വർഷമായി അങ്കമാലിയിൽ ഹോട്ടൽ നടത്തിവരുകയാണ്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഷെരീഫ്.

Read Also: ഇതര സംസ്ഥാന ദമ്പതികൾ കുഞ്ഞിനെ കുഴിച്ചിട്ട സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്