വാരിയെല്ല് ഒടിഞ്ഞതും ശ്വാസകോശത്തിനേറ്റ ഗുരുതര പരിക്കും മനസിലാക്കിയത് മണിക്കൂറുകൾക്ക് ശേഷമാണെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.

മലപ്പുറം: ബൈക്ക് ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച പതിനൊന്നുകാരന്‍ മരിച്ചത് കൃത്യമായ പരിചരണം കിട്ടാതെയെന്ന് കുടുംബം. മലപ്പുറം കൊണ്ടോട്ടി മുണ്ടക്കുളം സ്വദേശി മുഹമ്മദ് ഷമാസാണ് വെള്ളിയാഴ്ച മരിച്ചത്. ചികിത്സ പിഴവ് കാണിച്ച് കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകി.

വെളളിയാഴ്ച വൈകിട്ട് വീടിനടുത്തുള്ള കടയിൽ പോയി മടങ്ങുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് ഷമാസിനെ ബൈക്ക് ഇടിച്ചത്. ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 6 മണിയോടെ മാതൃശിശുകേന്ദ്രത്തിലെത്തിച്ച കുട്ടിയെ ഡോക്ടർ പരിശോധിച്ചത് പോലും 2 മണിക്കൂറിന് ശേഷമെന്ന് കുടുംബം ആരോപിക്കുന്നു. വാരിയെല്ലുകൾ ഒടിഞ്ഞെന്നും ശ്വാസകോശത്തിനും പരിക്കേറ്റെന്നും തിരിച്ചറിഞ്ഞതും മണിക്കൂറുകൾ കഴിഞ്ഞാണ്. ഓക്സിജൻ ലെവൽ താഴ്ന്നതും ബോധം നശിച്ചതും ആശുപത്രി അധികൃതർ ഗൗരവത്തിലെടുത്തില്ല. വേദന കൊണ്ട് പിടഞ്ഞപ്പോൾ കാലുകൾ കെട്ടിയിടാനാണ് നഴ്സുമാർ പറഞ്ഞതെന്നും സഹോദരി ആരോപിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്