സിഐയെ കുത്തിയെങ്കിലും ഇയാളെ പൊലീസ് സംഘം അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ എത്തിച്ചിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണിപ്പോൾ

തൃശ്ശൂർ: ഒല്ലൂരില്‍ ഇന്‍സ്പെക്ടറെ കുത്തിയ പ്രതി അനന്തുമാരിയെ കോടതി റിമാന്‍റ് ചെയ്തു. കൊലപാതകശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ആക്രമണത്തിൽ പരിക്കേറ്റ സർക്കിൾ ഇൻസ്പെക്ടർ ഫര്‍ഷാദിനെ ആരോഗ്യനില മെച്ചപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് വാര്‍ഡിലേക്ക് മാറ്റി.

പടവരാട് കള്ള് ഷാപ്പില്‍ കത്തിക്കുത്ത് നടത്തി ഒളിവില്‍ പോയ അനന്തുമാരി എന്ന 24കാരന്‍ ഇന്നലെയാണ് തന്നെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കെതിരെ കത്തിയെടുത്തത്. അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്തെ ഫാമില്‍ വച്ച്, ഒല്ലൂര്‍ സിഐ ഫര്‍ഷാദിനെയും സിവില്‍ പൊലീസ് ഓഫീസര്‍ വിനീതിനെയും അനന്തുമാരി ആക്രമിക്കുകയായിരുന്നു. സിഐയ്ക്ക് ചുമലിലാണ് കുത്തേറ്റത്. 

പരിക്കേറ്റിട്ടും സിഐയും സംഘവും പ്രതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചിരുന്നു. കള്ളുഷാപ്പിലെ കത്തിക്കുത്ത് കേസിലും സിഐയെയും സംഘത്തെ ആക്രമിച്ച കേസിലും ഇയാളെ പ്രതിചേര്‍ത്തിട്ടുണ്ട്. വധശ്രമത്തിനാണ് കേസെടുത്തത്. കത്തിക്കുത്ത്, ലഹരി വില്‍പന എന്നിങ്ങനെ നേരത്തെ പന്ത്രണ്ട് കേസുകളില്‍ പ്രതിയായിരുന്നു അനന്തുമാരി. ഇയാൾക്കെതിരെ കാപ്പാ ചുമത്തിയിട്ടുമുണ്ട്. അതിനിടെ പരിക്കേറ്റ സിഐയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇന്ന് രാവിലെ അദ്ദേഹത്തെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം