ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.
ആലപ്പുഴ: വ്യാഴാഴ്ച രാത്രി എസ്ഡിപിഐ - ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ഉത്തരവിട്ടു.
മരണാനന്തര ചടങ്ങുകള്‍ക്കല്ലാതെ അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടം കൂടാന്‍ പാടില്ല. വ്യാഴാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്കാണ് നടപടി. 1973-ലെ ക്രിമിനല്‍ നടപടി നിയമത്തിലെ 144-ാം വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിന് പോലീസിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.
അതേസമയം ആര്‍എസ്എസ് പ്രവര്‍ത്തകൻ നന്ദുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് എസ്ഡിപിഐ പ്രവര്‍ത്തകരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഇരുപത്തിയഞ്ചോളം പേര്‍ക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.