മലപ്പുറത്ത് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍, കാസര്‍കോട് രോഗികള്‍ 120 ആയി
ദുബായിൽ നിന്നെത്തിയ തിരൂർ ആലിൻ ചുവട് സ്വദേശിക്കും ഷാർജയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
മലപ്പുറം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേര്‍ മലപ്പുറം സ്വദേശികള്‍. ദുബായിൽ നിന്നെത്തിയ തിരൂർ ആലിൻ ചുവട് സ്വദേശിക്കും ഷാർജയിൽ നിന്നെത്തിയ എടപ്പാൾ സ്വദേശിക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. തിരൂർ ആലിൻ ചുവട് സ്വദേശിയായ 51 വയസുകാരന്‍ മാർച്ച് 18 നാണ് ദുബായിൽ നിന്നും കരിപ്പൂരിലെത്തിയത്. ടാക്സിയിലാണ് വീട്ടിലേക്ക് എത്തിയത്. പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ മാർച്ച് 29 ന് രാവിലെ തിരൂർ ജില്ലാ ആശുപത്രിയിലെത്തി സാമ്പിൾ നൽകി തിരികെ സ്വന്തം കാറിൽ വീട്ടിൽ എത്തി. ഇന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി.
രണ്ടാമത്തെ രോഗി എടപ്പാൾ സ്വദേശി 32 വയസുകാരനാണ്. മാർച്ച് 19ന് ഷാർജ ഐ എക്സ് 354 രാത്രി 10 ന് കരിപ്പൂരിലെത്തി. ടാക്സിയിൽ പന്താവൂർ സ്വദേശിക്കൊപ്പം വീട്ടിലെത്തി സ്വയം നിരീക്ഷണത്തിൽ. മാർച് 30ന് 108 ആംബുലൻസിൽ തിരൂർ ജില്ലാ ആശുപത്രിയിൽ സാമ്പിൾ നൽകി തിരികെ വീട്ടിൽ എത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചതോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിലേക്ക് മാറ്റി.
കാസര്‍കോഡ് ജില്ലയിൽ 12 പേർക്കാണ് കൊറോണ പോസിറ്റീവ് ആയി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ ചെമ്മനാട് സ്വദേശികളായ 18, 52, 52, 72, 32 വയസുള്ള സ്ത്രീകളും 11 വയസുള്ള ആൺകുട്ടിയും ബദിയടുക്ക സ്വദേശികളായ 41 വയസ്സുള്ള പുരുഷനും, 15 വയസ്സുള്ള പെൺകുട്ടിയും കാസർകോട് മുൻസിപ്പൽ ഏരിയയിൽ നിന്നും 20, 23 വയസ്സുള്ള സ്ത്രീകളും,51 വയസ്സുള്ള പുരുഷനും, 52 വയസ്സുള്ള പെരിയ സ്വദേശികൾക്കും ഉള്‍പ്പെടുന്നു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 120 ആയി. ഇതിൽ 2 പേർ ദുബായിൽ നിന്നും വന്നവരും ബാക്കി 10 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.