'2000 രൂപയുടെ നോട്ട് പിൻവലിച്ചതില്‍ വേവലാതി...'; ഇനിയും ഇത്തരം നടപടികള്‍ വരും, കള്ളപ്പണം തടയാനെന്ന് സുരേന്ദ്രൻ
കണക്കിൽപ്പെടാത്ത പണം കൈവശം വച്ചവർക്കാണ് വേവലാതി. സിപിഎമ്മും കോൺഗ്രസും അവർകൊപ്പമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു
ആലപ്പുഴ: രാജ്യത്ത് രണ്ടായിരത്തിന്‍റെ നോട്ട് പിൻവലിക്കുന്നത് കള്ളപ്പണം തടയാനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇനിയും ഇത്തരം നടപടികൾ തുടരും. കണക്കിൽപ്പെടാത്ത പണം കൈവശം വച്ചവർക്കാണ് വേവലാതി. സിപിഎമ്മും കോൺഗ്രസും അവർകൊപ്പമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 2000 രൂപയുടെ നോട്ട് പിന്‍വലിച്ച നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക് രംഗത്ത് വന്നിരുന്നു.
ഈ നിരോധനവും സമ്പദ്ഘടനയ്ക്ക് തിരിച്ചടിയാകും. 89 ശതമാനം പണമൂല്യമല്ല, 10 ശതമാനം മാത്രമാണ് റദ്ദാക്കപ്പെടുന്നതെന്നത് ശരിയാണെങ്കിൽ 2016-ലെ പോലെ രൂക്ഷമായ പ്രത്യാഘാതം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതും സാമ്പത്തിക തിരിച്ചടിക്ക് ഇടയാക്കും. രാജ്യത്തെ സാമ്പത്തിക വളർച്ചയെ മന്ദീഭവിപ്പിക്കും. 2000 രൂപയുടെ നോട്ട് കൈവശമുള്ളവർക്ക് അസൗകര്യങ്ങൾ സൃഷ്ടിക്കും. ഏതായാലും അനുഭവത്തിൽ നിന്ന് മോദി ഒന്നും പഠിച്ചിട്ടില്ലായെന്നു പറയാനാകില്ല.
2000 രൂപയുടെ നോട്ട് ലീഗൽ ടെണ്ടറായി നിലനിർത്തിയിട്ടുണ്ട്. അതായത് സെപ്തംബർ അവസാനം വരെ അതുപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ നടത്താം. 2016 നോട്ടു നിരോധന രാത്രി ഇതു പറഞ്ഞപ്പോൾ എന്നെ കളിയാക്കിയവരാണ് പലരുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇത്രയെങ്കിലും സാവകാശം നൽകാനുള്ള സന്മനസ് മോദിക്ക് ഉണ്ടായത് നല്ലതാണെന്നും തോമസ് ഐസക്ക് പറഞ്ഞു. രാജ്യത്തെ കള്ളപ്പണത്തിൻ്റെ രാഷ്ട്രീയ കുത്തക ബിജെപി ഏറ്റെടുത്തിരിക്കുകയാണ്.
അടുത്ത റൗണ്ട് സംസ്ഥാന തെരഞ്ഞെടുപ്പുകൾക്കു രണ്ടുമാസം മുമ്പായിട്ടാണ് 2000 നോട്ടിൻ്റെ കഥ തീരുന്നത് എന്നത് ഈ അവസരത്തിൽ സ്മരണീയമാണ്. ഇതു ബിജെപിയുടെ 2000 നോട്ടുകളെ ബാധിക്കില്ലായെന്നു സംശയിക്കുന്ന ശുദ്ധാത്മക്കളുണ്ടാവാം. അവരോടു പറയട്ടെ ഭരണപ്പാർട്ടിക്ക് തങ്ങളുടെ നോട്ടുകൾ വെളുപ്പിക്കുന്നതിന് ഒരു പ്രയാസവുമുണ്ടാവില്ല എന്നതാണ് 2016ന്‍റെ അനുഭവമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഥേസമയം, പി വിജയനെതിരെ എടുത്തത് പ്രതികാര നടപടിയാണെന്നും സുരേന്ദ്രൻ പറഞ്ഞു. പുണ്യം പൂങ്കാവനം പദ്ധതി വിജയിപ്പിച്ച ഉദ്യോഗസ്ഥനാണ് പി വിജയൻ. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായ ഉദ്യോഗസ്ഥനെതിരെയാണ് നടപടിയെടുത്തത്. സർക്കാർ സംരക്ഷിക്കുന്നത് ആരുടെ താത്പര്യമാണെന്ന് ചോദിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ പി വിജയനെതിരായ നടപടി പിൻവലിച്ച് തെറ്റുതിരുത്തണണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും സുന്ദരനായ എംഎല്‍എ ആരാണ്? ഇതാ ഉത്തരവുമായി എം ബി രാജേഷ്, മാതൃകയാക്കാമെന്ന് മന്ത്രി