ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ ഹൈദരാബാദ് സ്വദേശികളായ രണ്ടുപേരെ കൊച്ചി സിറ്റി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. 'Capitallx.com' എന്ന വ്യാജ വെബ്സൈറ്റ് വഴിയായിരുന്നു തട്ടിപ്പ്. രാജ്യത്ത് ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമാകുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

കൊച്ചി: ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ എറണാകുളം സ്വദേശിയായ വ്യവസായിയിൽ നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ ഹൈദരാബാദിൽ നിന്ന് പിടികൂടി. കൊച്ചി സിറ്റി സൈബർ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് സ്വദേശികളായ അല്ലംരാജു സത്യനാരായണമൂർത്തി (36), ബങ്ക ടൈസൺ രാജു (34) എന്നിവരാണ് പിടിയിലായത്. രാജ്യത്ത് ഒരു വ്യക്തിക്ക് സൈബർ തട്ടിപ്പിൽ നഷ്ടമാകുന്ന ഏറ്റവും ഉയർന്ന തുകയാണിത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിൻ്റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്.

Add Asianetnews as a Preferred SourcegooglePreferred

'Capitallx.com' എന്ന വെബ്സൈറ്റ് വഴിയാണ് തട്ടിപ്പ് നടന്നത്. സൈപ്രസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ക്യാപിറ്റലിക്സ്' എന്ന സ്ഥാപനത്തിന്റെ പേരിൽ ട്രേഡിങ്ങ് നടത്തി ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ചാണ് വ്യവസായിൽ നിന്ന് പണം നിക്ഷേപിപ്പിച്ചത്. തട്ടിയെടുത്ത 25 കോടിയിൽ 16 കോടി രൂപയും ഈ രണ്ട് പ്രതികളുടെ കൈവശമാണ് എത്തിയതെന്ന് പോലീസ് കണ്ടെത്തി. വെബ്സൈറ്റിനെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിലവിൽ കേസുകളുണ്ട്. അറസ്റ്റിലായ സത്യനാരായണമൂർത്തിക്ക് ഹൈദരാബാദിൽ 'ആശ്രിത മെഗാ ഇൻഫോടെക് എന്ന ഐടി കമ്പനിയും 'ആശ്രിത ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കൺസ്ട്രക്ഷൻ കമ്പനിയുമുണ്ട്. കൂടാതെ 'എയ്റോ വില്ലാസ്' എന്ന പേരിൽ 300 വില്ലകളുടെ നിർമ്മാണവും ഇയാൾ നടത്തിവരികയായിരുന്നു. സാധാരണ ഐടി ജീവനക്കാരനായിരുന്ന പ്രതി ചുരുങ്ങിയ കാലയളവിൽ കോടീശ്വരനായി വളർന്നത് സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

ഹൈദരാബാദിലെ ഒളിത്താവളത്തിൽ നിന്നാണ് സൈബർ പൊലീസ് ഇവരെ പിടികൂടിയത്. കേസിൽ നേരത്തെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചി സിറ്റി ഡിസിപി ഷെഹൻഷായുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. തട്ടിപ്പിന് ഇരയായവർ ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഇത്തരം അനധികൃത ട്രേഡിങ്ങ് വെബ്സൈറ്റുകളെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.