നാല് വര്‍ഷത്തിനിടെ അട്ടപ്പാടിയില്‍ 34 ശിശുമരണം: പ്രശ്നം പോഷകാഹാരക്കുറവല്ലെന്ന് മന്ത്രി
ചെറുപ്രായത്തിലുള്ള വിവാഹം, രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, തുടർച്ചയായ ഗർഭധാരണം എന്നിവയും ശിശുമരണത്തിന് കാരണമായി മാറുന്നുവെന്ന് മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അട്ടപ്പാടിയില്‍ 34 ശിശു മരണങ്ങള്‍ നടന്നതായി സര്‍ക്കാര്‍. നിയമസഭയില്‍ ഐസി ബാലകൃഷ്ണന്‍റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി എകെ ബാലന്‍ ഇക്കാര്യം പറഞ്ഞത്.
സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2016-ല്‍ അഞ്ച് കുട്ടികള്‍ അടപ്പാട്ടിയില്‍ മരണപ്പെട്ടു. 2017-ല്‍ മരണസംഖ്യ 14 ആയി. 2018-ല്‍ 13 കുട്ടികള്‍ മരണപ്പെട്ടു. 2019-ല്‍ ഇതുവരെ 3 ശിശുകള്‍ മരിച്ചെന്നും എകെ ബാലന്‍ സഭയെ അറിയിച്ചു.
പോഷകാഹാര കുറവുമൂലമല്ല ശിശുകളുടെ മരണമെന്ന് എകെ ബാലൻ വിശദീകരിച്ചു. ജന്മനായുള്ള അസുഖം കാരണവും മുലയൂട്ടുമ്പോൾ അനുഭവപ്പെട്ട ശ്വാസതടസ്സം കാരണമോ ആയിരുന്നു മരണം. ചെറുപ്രായത്തിലുള്ള വിവാഹം, രക്തബന്ധമുള്ളവർ തമ്മിലുള്ള വിവാഹം, തുടർച്ചയായ ഗർഭധാരണം എന്നിവയും ശിശുമരണത്തിന് കാരണമാണമെന്നും എങ്കിലും മരണ നിരക്ക് കുറഞ്ഞു വരികയാണെന്നും ഐ സി ബാലകൃഷ്ണനോട് മന്ത്രി പറഞ്ഞു.