കേരള പോലീസിന്റെ 'തൂഫാൻ: ദ നാർക്കോ ഹണ്ട്' എന്ന പുതിയ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നടത്തിയ വ്യാപക റെയ്ഡുകളിൽ 36 പേർ അറസ്റ്റിലായി. 437.28 ഗ്രാം എം.ഡി.എം.എ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും, ഒരു ലക്ഷം രൂപയും, ആഡംബര കാറും പോലീസ് പിടിച്ചെടുത്തു. ലഹരി മാഫിയയെ ലക്ഷ്യമിട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം കർശന നിരീക്ഷണത്തിലാണെന്ന് പോലീസ് അറിയിച്ചു.

കൊച്ചി: ലഹരിമരുന്ന് വ്യാപനം തടയാനും മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള കേരള പൊലീസിന്റെ പുതിയ പദ്ധതിയായ 'തൂഫാന്‍ : ദ നാര്‍ക്കോ ഹണ്ട്' പുരോഗമിക്കുന്നു. ഇതിൻ്റെ ഭാഗമായി കൊച്ചി സിറ്റിയിൽ വ്യാപകമായ പരിശോധനകളും റെയ്ഡും സംഘടിപ്പിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം സിറ്റി പരിധിയിൽ 90 റെയ്ഡുകളാണ് നടത്തിയത്. പരിശോധനകളിൽ 33 എൻഡിപിഎസ് കേസുകളും 7 കോട്‌പ കേസുകളും രജിസ്റ്റർ ചെയ്‌തു. 36 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃക്കാക്കര കൊല്ലംകുടി മുകൾ ഭാഗത്തുള്ള ഫ്ലാറ്റിൽ കൊച്ചി സിറ്റി ഡാൻസാഫ് (ടീം നടത്തിയ റെയ്ഡിൽ മൂന്ന് പ്രധാന പ്രതികളെ പിടികൂടി. ഇവരിൽ നിന്ന് 437.28 ഗ്രാം എം.ഡി.എം.എ, ഒരു ആഡംബര ഓഡി കാർ, ലഹരിമരുന്ന് കച്ചവടത്തിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പാലക്കാട് കൈതക്കുഴി വാരിയത്ത് വീട്ടിൽ അർജുൻ (30), കാസർകോട് ചെർക്കള പാടിക്കടുത്ത് അഞ്ചാംപുര വീട്ടിൽ രതീഷ് (33), കളമശേരി കണ്ണോത്ത് ഹൗസ് വീട്ടിൽ ആസിഫ് (36) എന്നിവരെയാണ് പിടികൂടിയത്.

നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ ടി.ഡി. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും, സബ്ബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ ലോക്കൽ പോലീസും ഓപ്പറേഷൻ തൂഫാനിൽ പങ്കെടുത്തു. ലഹരിമരുന്ന് വില്‍ക്കുന്നവരെയും ഉപയോഗിക്കുന്നവരെയും നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ലഹരി മാഫിയകൾ പ്രധാനമായും ലക്ഷ്യം വെക്കുന്ന വിദ്യാലയങ്ങൾ, കോളേജുകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങള്‍, ആഡംബര ഹോട്ടലുകള്‍, ഡി.ജെ പാര്‍ട്ടികള്‍ എന്നിവടങ്ങള്‍ കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുളളതാണെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും സിറ്റി പോലീസ് അറിയിച്ചു.