നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ 39 മണിക്കൂർ നേരത്തേക്ക് ഡ്രൈഡേ പ്രഖ്യാപിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെ ജില്ലയിലെ എല്ലാ മദ്യവിൽപനശാലകളും അടച്ചിടണം

കോഴിക്കോട്: നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ താല്‍ക്കാലിക മദ്യനിരോധനം (ഡ്രൈ ഡേ) ഏര്‍പ്പെടുത്തി. 39 മണിക്കൂർ നേരത്തേക്കാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് മദ്യ നിരോധനം ഏർപ്പെടുത്തിയത്. മെയ് മൂന്നിന് വൈകീട്ട് ആറ് മുതല്‍ മെയ് അഞ്ചിന് രാവിലെ ഒമ്പത് മണി വരെയാണ് ജില്ലയിൽ നിരോധനം. ഇത് പ്രകാരം ജില്ലയിലെ കള്ളുഷാപ്പുകള്‍, ബിവറേജസ് ഔട്ട്‌ലറ്റുകള്‍, മറ്റു വിദേശമദ്യ വില്‍പന കേന്ദ്രങ്ങള്‍, ബാറുകള്‍, ബിയര്‍ - വൈന്‍ പാര്‍ലറുകള്‍ തുടങ്ങിയവ അടച്ചിടണം. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, ക്ലബുകള്‍ തുടങ്ങി മദ്യം വിളമ്പുന്നതോ വില്‍ക്കുന്നതോ ആയ എല്ലാ പൊതു - സ്വകാര്യ സ്ഥാപനങ്ങര്‍ക്കും നിയന്ത്രണം ബാധകമായിരിക്കും. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ കോഴിക്കോട് ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ക്കും സിറ്റി, റൂറല്‍ പൊലീസ് മേധാവിമാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 135 സി, കേരള അബ്കാരി ആക്ടിലെ യു / എസ് 54 എന്നിവ പ്രകാരം തിരഞ്ഞെടുപ്പ് കമീഷന്റെ നിര്‍ദേശപ്രകാരമാണ് നടപടി.

Add Asianetnews as a Preferred SourcegooglePreferred

വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് നിരോധനാജ്ഞ

നേരത്തെ വോട്ടെണ്ണൽ ദിനത്തിൽ ജില്ലയിൽ നിരോധനാജ്ഞയും കോഴിക്കോട് കളക്ടർ സ്‌നേഹിൽ കുമാർ സിംഗ് പ്രഖ്യാപിച്ചിരുന്നു. മുൻകരുതലിന്റെ ഭാഗമായിട്ടാണ് കളക്ടറുടെ തീരുമാനം. ആഘോഷങ്ങൾ അതിര് കടന്നാലോ സംഘർഷ സാധ്യതയുണ്ടായാലോ കടുത്ത നടപടികൾ സ്വീകരിക്കും. പൊലീസും ജില്ലയില്‍ കർശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഹ്ലാദ പ്രകടനങ്ങൾക്ക് മുൻകൂർ അനുമതി തേടണമെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. രാത്രി 7 മണിക്ക് മുമ്പായി ആഹ്ലാദപ്രകടനങ്ങൾ അവസാനിപ്പിക്കണമെന്നും ആഹ്ലാദ പ്രകടനങ്ങളിൽ ഡി ജെ ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ആഘോഷ പ്രകടനങ്ങളിൽ പങ്കെടുക്കുന്നവർ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കരുതെന്നും പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്.