നാല് വയസുകാരി എങ്ങനെ ഒറ്റയ്ക്ക് ടെറസിലെത്തി, മലയാളിയായ പ്രിൻസിപ്പൽ ഒളിവിൽ; ജിയന്നയുടെ വേർപാടിൽ തേങ്ങി നാട്
ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്
![4 year old girl death in school mystery principal absconding btb 4 year old girl death in school mystery principal absconding btb](https://static-ai.asianetnews.com/images/01hn15hhs4h5cqvb8559fws2b7/gianna-death_363x203xt.jpg)
ബംഗളൂരു: ബംഗളുരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തിൽ ദുരൂഹത. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. കുഞ്ഞിന് അപകടം പറ്റിയതെങ്ങനെ എന്നതിലാണ് ഇപ്പോഴും വ്യക്തത ലഭിക്കാത്തത്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നാണ് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിക്കുന്നത്. മലയാളിയായ സ്കൂൾ പ്രിൻസിപ്പൽ ഇപ്പോഴും ഒളിവിലാണ്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂൾ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി.
ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ് ഛർദ്ദിച്ചുവെന്ന് പറഞ്ഞാണ് സ്കൂള്‍ അധികൃതര്‍ മാതാപിതാക്കളെ വിളിച്ചു വരുത്തിയത്. തൊട്ടടുത്ത ചെറിയ ആശുപത്രിയിലാണ് കുഞ്ഞിനെ ആദ്യം കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ കുഞ്ഞിന് ഗുരുതര പരിക്കുണ്ടെന്ന് കണ്ട അച്ഛനമ്മമാരാണ് ബെംഗളുരുവിലെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് കുട്ടിയെ മാറ്റിയത്. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതിൽ സർവത്ര ദുരൂഹതയെന്ന് അച്ഛനമ്മമാർ പറയുന്നു. വിദഗ്ധ ചികിത്സ നൽകാൻ എത്തിച്ചപ്പോഴേക്കും കുഞ്ഞിന് മസ്തിഷ്ക മരണം സംഭവിച്ചിരുന്നു.
കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് അച്ഛനമ്മമാർ പറയുന്നു. അവർ കുഞ്ഞിനെ അപകടപ്പെടുത്തി എന്ന് സംശയമുണ്ടെന്നും അച്ഛനമ്മമാർ ആരോപിക്കുന്നു. ഒറ്റയ്ക്ക് ഇത്ര ചെറിയ കുഞ്ഞ് എങ്ങനെ ടെറസിൽ എത്തി എന്നതും അവിടെ നിന്ന് താഴേയ്ക്ക് വീണു എന്നതും ദുരൂഹമാണ്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ മലയാളിയായ പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഡിലീറ്റ് ചെയ്യാൻ ശ്രമിച്ചെന്നും പല ദൃശ്യങ്ങളും ലഭ്യമല്ലെന്നും അച്ഛനമ്മമാർ ആരോപിക്കുന്നുണ്ട്. സംഭവത്തൽ ചെല്ലകെരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം